തോറ്റവർക്കും മന്ത്രിമാരാകണം; യെഡിയൂരപ്പയ്ക്ക് തലവേദന
Mail This Article
ബെംഗളൂരു ∙ കുമാരസ്വാമി സർക്കാരിനെ വീഴ്ത്താൻ കൂറുമാറിയവരിൽ, ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട 2 പേർക്കു കൂടി മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ശക്തമാകുന്നു. ഇവരടക്കം, കൂറുമാറിയതിന് അയോഗ്യരാക്കപ്പെട്ട ശേഷം ഉപതിരഞ്ഞെടുപ്പിൽ മൽസരിച്ച 13 പേരും ഇന്നലെ മുഖ്യമന്ത്രി യെഡിയൂരപ്പയുമായി ചർച്ച നടത്തി.
പരാജയപ്പെട്ട എം.ടി.ബി നാഗരാജ്, എ.എച്ച് വിശ്വനാഥ് എന്നിവർക്കും മന്ത്രിസ്ഥാനം എന്ന ആവശ്യമുയർന്നതോടെ മുഖ്യമന്ത്രിക്ക് മന്ത്രിസഭാ വികസനം ചെറുതല്ലാത്ത വെല്ലുവിളിയായി.
വിജയിച്ച 11 പേർക്കും മന്ത്രിസ്ഥാനം നൽകിയാൽ തന്നെ ബിജെപിയിൽ നിന്നുള്ള 5 പേർക്കു കൂടിയേ അവസരം ലഭിക്കൂ. ആദ്യ ഘട്ടത്തിൽ പരിഗണിക്കപ്പെടാത്ത മുതിർന്ന നേതാക്കൾ പലരും ഇത്തവണ തങ്ങളെ ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയിലുമാണ്.
ശിവകുമാറിനെ വിളിപ്പിച്ച് എഐസിസി
ബെംഗളൂരു ∙ ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം കർണാടക കോൺഗ്രസിൽ ഉടലെടുത്ത അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിൽ, മുതിർന്ന നേതാവ് ഡി.കെ. ശിവകുമാറിനെ കേന്ദ്ര നേതൃത്വം ഡൽഹിക്കു വിളിപ്പിച്ചു.
പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയും പിസിസി അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവുവും പദവികൾ രാജിവച്ച് കേന്ദ്ര നേതൃത്വത്തിനു കത്തയച്ചതിനെ തുടർന്നാണിത്. നിലവിലെ സാഹചര്യത്തിൽ ഇരുവരെയും ഒഴിവാക്കാൻ നേതൃത്വം തയാറാകില്ലെന്നാണു സൂചന.
വലിയ തസ്തികകളൊന്നും താൻ ലക്ഷ്യമിടുന്നില്ലെന്നു ശിവകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, 2023 ലെ തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാൻ അദ്ദേഹത്തെ പാർട്ടി നിയോഗിച്ചുകൂടെന്നില്ല.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നേരിടുകയാണെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ അവഗണിച്ച് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ ശിവകുമാർ സജീവമായിരുന്നു.