മാവോയിസ്റ്റ് നേതാവ് രാമണ്ണ വനത്തിൽ മരിച്ചു
Mail This Article
റായ്പുർ ∙ ഛത്തീസ്ഗഡ് സർക്കാർ തലയ്ക്കു 40 ലക്ഷം രൂപ വിലയിട്ട മുതിർന്ന മാവോയിസ്റ്റ് നേതാവ് രാമണ്ണ എന്ന രാവുലു ശ്രീനിവാസ് (56) വനത്തിലെ ഒളിസങ്കേതത്തിൽ ഹൃദയാഘാതം മൂലം മരിച്ചു.
ബിജാപുർ ജില്ലയിലെ വനത്തിൽ ശനിയാഴ്ച രാത്രി മരിച്ച രാമണ്ണയെ വനത്തിനുള്ളിൽ തന്നെ സംസ്കരിച്ചെന്നു പൊലീസ് പറഞ്ഞു. മാവോയിസ്റ്റുകൾ ശക്തമായ ബസ്തർ മേഖലയിലെ പ്രവർത്തനങ്ങളുടെ സൂത്രധാരൻ ഇദ്ദേഹമായിരുന്നു.
2010 ൽ ദന്തേവാഡയിൽ എറണാകുളം ഐരാപുരം സ്വദേശി കെ.രാജേഷ് ഉൾപ്പെടെ 76 സിആർപിഎഫ് ജവാന്മാരെ കൂട്ടക്കൊല ചെയ്തതും 2013 ൽ ധർബ ഘട്ടിൽ കോൺഗ്രസ് പരിവർത്തൻ യാത്ര തടഞ്ഞ് മുതിർന്ന നേതാവ് മഹേന്ദ്ര കർമ ഉൾപ്പെടെ 29 പേരെ വധിച്ചതും രാമണ്ണയുടെ നേതൃത്വത്തിലായിരുന്നു.
തെലങ്കാനയിലെ വാറങ്കൽ ആണ് സ്വദേശം. ഛത്തീസ്ഗഡിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഭാര്യ സാവിത്രിയും മകൻ രഞ്ജിത്തും സജീവ മാവോയിസ്റ്റ് പ്രവർത്തകരാണെന്നു പൊലീസ് പറഞ്ഞു.