ആധാർ പൗരത്വ രേഖയല്ല: മുംബൈ കോടതി
Mail This Article
മുംബൈ ∙ രാജ്യത്തുള്ള ബംഗ്ലദേശി സ്വദേശികൾക്ക് ആധാർ കാർഡ് ഉണ്ടെങ്കിലും അത് ഇന്ത്യൻ പൗരത്വം തെളിയിക്കാനുള്ള രേഖയാകില്ലെന്ന് മുംബൈ കോടതി. പാസ്പോർട്ട് ഇല്ലാതെ ഇന്ത്യയിൽ തങ്ങുന്ന ബംഗ്ലദേശികൾ അനധികൃത കുടിയേറ്റക്കാരാണെന്നു വിധിച്ച മജിസ്ട്രേട്ട് കോടതി, പൗരത്വക്കേസിൽ അറസ്റ്റിലായ യുവതിയെ 1 വർഷം തടവിനു ശിക്ഷിച്ചു.
പാൻ കാർഡ്, ആധാർ കാർഡ്, വസ്തു ഇടപാട് േരഖ എന്നിവ പൗരത്വം തെളിയിക്കാനുള്ള രേഖകളല്ല. പൗരത്വക്കേസുകളിൽ കൃത്യമായ ജനന സർട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ പേരുകളും ജനനസ്ഥലവും പൗരത്വവും കാണിക്കുന്ന രേഖകൾ എന്നിവ തെളിവുകളായി ആവശ്യപ്പെടാറുണ്ട്. ചില സന്ദർഭങ്ങളിൽ അച്ഛനമ്മമാരുടെ മാതാപിതാക്കളുടെ രേഖകളും ചോദിക്കാറുണ്ടെന്നും കോടതി പറഞ്ഞു.
മുംബൈയ്ക്കടുത്തു ദഹിസറിൽ താമസിച്ചിരുന്ന തസ്‍ലിമ റബിയുൽ (35) ആണു പിടിയിലായത്. ബംഗാൾ സ്വദേശിയാണെന്നും 15 വർഷമായി മുംബൈയിൽ താമസിക്കുകയാണെന്നും അവർ വാദിച്ചെങ്കിലും രേഖകൾ ഹാജരാക്കാനായില്ല.
English summary: AADHAAR is not citizenship proof: Mumbai HC