റദ്ദാക്കിയ നോട്ട് കൊണ്ട് ശശികല വാങ്ങിക്കൂട്ടിയത് ഷോപ്പിങ് മാളുകൾ, സോഫ്റ്റ്‌വെയർ കമ്പനി...
Mail This Article
ചെന്നൈ ∙ മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ.ശശികല റദ്ദാക്കിയ നോട്ടുകൾ ഉപയോഗിച്ചു ഷോപ്പിങ് മാളുകൾ ഉൾപ്പെടെ കോടിക്കണക്കിനു രൂപയുടെ സ്വത്തു സമ്പാദിച്ചതായി ആദായ നികുതി (ഐടി) വകുപ്പ്.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2 ഷോപ്പിങ് മാളുകൾ, ഒരു സോഫ്റ്റ്‌വെയർ കമ്പനി, പഞ്ചസാര മിൽ, റിസോർട്ട്, പേപ്പർ മിൽ, 20 വിൻഡ് മില്ലുകൾ എന്നിവയാണ് വാങ്ങിയത്.
ശശികലയുടെ അടുത്ത ബന്ധു ജെ.കൃഷ്ണപ്രിയ, അഭിഭാഷകൻ എസ്.സെന്തിൽ എന്നിവരുടെ മൊഴി ആദായ നികുതി വകുപ്പ് രേഖപ്പെടുത്തിയിരുന്നു. ഇരുവരെയും വിസ്തരിക്കാൻ അനുമതി തേടി ശശികല ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. തുടർന്ന് ആദായ നികുതി വകുപ്പു സമർപ്പിച്ച റിപ്പോർട്ടിലാണു ആരോപണങ്ങൾ.സാക്ഷി വിസ്താരത്തിന്റെ പ്രസക്തി ഇനിയില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശശികലയുടെ ഹർജി തള്ളി.
ബെനാമി ഇടപാട് നിരോധന നിയമപ്രകാരം ശശികലയുടെ 16,000 കോടി രൂപ മൂല്യം വരുന്ന വസ്തുവകകൾ ആദായനികുതി വകുപ്പ് കണ്ടു കെട്ടിയിരുന്നു.അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട ശശികല 2017 മുതൽ ബെംഗളുരു ജയിലിലാണ്.