തഖിയുദ്ദീൻ വാഹിദ് വധക്കേസ് പ്രതി ഇജാസ് ലക്ഡാവാല അറസ്റ്റിൽ
Mail This Article
പട്ന/ മുംബൈ ∙ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് മാനേജിങ് ഡയറക്ടർ ആയിരുന്ന മലയാളി തഖിയുദ്ദീൻ വാഹിദിന്റെ കൊലപാതകം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പിടികിട്ടാപ്പുള്ളിയായിരുന്ന അധോലോക കുറ്റവാളി ഇജാസ് ലക്ഡാവാല (50) പട്നയിൽ മുംബൈ പൊലീസിന്റെ പിടിയിൽ. മുംബൈയിലെത്തിച്ച് കോടതിയിൽ ഹാജരാക്കിയ ഇയാളെ 21 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ആദ്യകാലത്ത് ദാവൂദ് ഇബ്രാഹിം സംഘാംഗമായിരുന്ന ലക്ഡാവാല പിന്നീട് ഛോട്ടാ രാജൻ സംഘത്തിലേക്കു മാറിയിരുന്നു. ഇക്കാലത്തായിരുന്നു തഖിയുദ്ദീൻ വാഹിദിന്റെ കൊലപാതകം.
2008 ൽ ഛോട്ടാ രാജനുമായും തെറ്റിയ ലക്ഡാവാല സ്വന്തം സംഘമുണ്ടാക്കി പ്രവർത്തിക്കുകയായിരുന്നു.
ലക്ഡാവാലയുടെ മകൾ ഷിഫ ഷാഹിദ് ഷെയ്ഖ് വ്യാജ പാസ്പോർട്ടിൽ നേപ്പാൾ വഴി യുഎഇയിലേക്കു കടക്കാൻ ശ്രമിക്കവെ ഡിസംബർ 28നു മുംബൈ വിമാനത്താവളത്തിൽ പിടിയിലായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ഇജാസ് പട്നയിലുണ്ടെന്ന വിവരം ലഭിച്ചത്.
ഭീഷണിപ്പെടുത്തി പണം തട്ടിയതിനു മുംബൈ ഖാർ റോഡിലെ ബിസിനസുകാരൻ നൽകിയ പരാതിയിലാണ് ഇജാസിന്റെയും മകളുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
1995 ൽ തഖിയുദ്ദീൻ വാഹിദ് കൊല്ലപ്പെട്ട കേസിലെ ആദ്യ കുറ്റപത്രത്തിൽ ലക്ഡാവാലയുടെ പേരുണ്ടായിരുന്നില്ല. ആദ്യം പിടിയിലായ രണ്ടു പേരെയാകട്ടെ, സെഷൻസ് കോടതി 1998 ൽ തെളിവില്ലെന്നു പറഞ്ഞു വിട്ടയയ്ക്കുകയും ചെയ്തു. ഇവരിലൊരാൾ 2004 ൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.