ADVERTISEMENT

ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ ഞായറാഴ്ചയുണ്ടായ ആക്രമണങ്ങളിൽ വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിനടക്കം പങ്കുണ്ടെന്നു ഡൽഹി പൊലീസ്. ഏതാനും ചിത്രങ്ങളും സിസിടിവി ദൃശ്യങ്ങളും ക്രൈം ബ്രാഞ്ച് പ്രത്യേകാന്വേഷണ സംഘം മേധാവിയും ഡിസിപിയുമായ ജോയ് ടിർക്കി പുറത്തുവിട്ടു.

ഇതേസമയം, മുഖംമൂടി ആക്രമണത്തിനു ക്യാംപസിലെ തെരുവുവിളക്കുകൾ അണച്ച് സഹായം ചെയ്തത് ഡൽഹി പൊലീസാണെന്നും സംഘത്തിൽ ക്യാംപസിലെ 20 എബിവിപി പ്രവർത്തകർ ഉണ്ടായിരുന്നുവെന്നും ഇംഗ്ലിഷ് ടിവി ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനിൽ സംഘടനാ പ്രവർത്തകനും ക്യാംപസിലെ വിദ്യാർഥിയുമായി അക്ഷത് അശ്വതി വെളിപ്പെടുത്തി. അക്രമികളെ സഹായിച്ച കാര്യം എബിവിപി പ്രവർത്തകൻ രോഹിത് ഷായും ഒളി ക്യാമറയിൽ പറയുന്നുണ്ട്.

ഡൽഹി പൊലീസ് ഇന്നലെ പറഞ്ഞത്

∙ അക്രമത്തിനു പിന്നിലുള്ള 9 പേരെ തിരിച്ചറിഞ്ഞു. ഐഷി ഉൾപ്പെടെ 7 ഇടതുസംഘടനാ പ്രവർത്തകരും യൂണിറ്റി എഗെയ്ൻസ്റ്റ് ലെഫ്റ്റ് എന്ന വാട്സാപ് ഗ്രൂപ്പിന്റെ അഡ്മിനും ജെഎൻയു വിദ്യാർഥിയുമായ യോഗേന്ദ്ര ഭരദ്വാജും അക്രമത്തിനു പിന്നിലുണ്ട്. ഇവരോടു വിശദീകരണം തേടി. മറുപടി ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കും. ഞായറാഴ്ച രാവിലെ 11.30 നു ക്യാംപസിൽ ഏതാനും വിദ്യാർഥികളെ ഇടതു വിദ്യാർഥികൾ മർദിച്ചു. വൈകുന്നേരത്തെ സംഭവങ്ങൾ ഇതിന്റെ തുടർച്ചയാണ്. ഐഷി ഉൾപ്പെടെയുള്ളവർ വിദ്യാർഥികളെ കയ്യേറ്റം ചെയ്തു. ഈ വിവരങ്ങൾ പങ്കുവച്ച യൂണിറ്റി എഗെയ്ൻസ്റ്റ് ലെഫ്റ്റ് എന്ന വാട്സാപ് ഗ്രൂപ്പ് വൈകിട്ട് അഞ്ചരയോടെയാണു രൂപീകരിച്ചത്. ഇതിന്റെ അഡ്മിനും അക്രമത്തിൽ പങ്കുണ്ട്.

∙ അക്രമത്തിനു പിന്നിലുള്ളവരെന്നു സംശയിക്കുന്നതായി പൊലീസ് പുറത്തുവിട്ട പേരുകൾ: ഐഷി ഘോഷ്,  വികാസ് പട്ടേൽ, വിദ്യാർഥി, യോഗേന്ദ്ര ഭരദ്വാജ്, വിദ്യാർഥി, ഡോലൻ സമാന്ത: ഐസ പ്രവർത്തക, പ്രിയ രാജൻ, വിദ്യാർഥി, സുചേത തലുക്ദർ,  എസ്എഫ്ഐ കൗൺസിലർ, ചുഞ്ചുൻ കുമാർ, പൂർവ വിദ്യാർഥി, പങ്കജ് മിശ്ര,വിദ്യാർഥി, വാസ്കർ വിജയ് മെക്, വിദ്യാർഥി.

∙ ‘ഞാൻ ഒരു മുഖംമൂടിയും ധരിച്ചിട്ടില്ല. തെറ്റായി ഒന്നും ചെയ്തിട്ടുമില്ല. അസത്യം പ്രചരിപ്പിക്കാതെ തെളിവുകൾ പുറത്തുവിടാൻ ഡൽഹി പൊലീസ് തയാറാകണം. രക്തം നിറഞ്ഞ വസ്ത്രങ്ങൾ ഞാൻ ഇപ്പോഴും സൂക്ഷിക്കുന്നു.’ – ഐഷി ഘോഷ്

∙ ‘ദൃശ്യങ്ങളിൽ വടിയുമായി നിൽക്കുന്നതു ഞാനാണ്. പുറത്തുനിന്നുള്ളവരടങ്ങിയ സംഘത്തെ നയിച്ചതും നിർദേശങ്ങൾ നൽകിയതും ഞാനാണ്. അതിൽ അഭിമാനിക്കുന്നു. ആളുകൾ സംഘടിക്കുന്നത് ആരും കാണാതിരിക്കാൻ പൊലീസ് വഴിവിളക്കുകൾ ഓഫ് ചെയ്തു സഹായിച്ചു. ഇടതു വിദ്യാർഥികളെ ആക്രമിക്കാൻ പൊലീസ് പ്രോത്സാഹിപ്പിച്ചു.’ – അക്ഷത് അശ്വതി (ഒളിക്യാമറയിൽ)

∙ ‘ഒളിക്യാമറയിൽ വന്ന രണ്ടു വിദ്യാർഥികൾ ഞങ്ങളുടെ പ്രവർത്തകരല്ല.’ – എബിവിപി

English Summary: Police says left students also involved in jnu attacked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com