എൻഎസ്ജി കമാൻഡോകൾ ഇനി വിവിഐപി സുരക്ഷയ്ക്കില്ല
Mail This Article
ന്യൂഡൽഹി∙ വിവിഐപികളുടെ സുരക്ഷാചുമതലയിൽനിന്ന് എൻഎസ്ജി കമാൻഡോകളെ ഒഴിവാക്കുന്നു. പകരം സിആർപിഎഫ്, സിഐഎസ്എഫ് തുടങ്ങിയ അർധസൈനിക വിഭാഗങ്ങൾ ചുമതലയേറ്റെടുക്കും. രാജ്യത്തെ ഏറ്റവും ഉന്നതമായ ഭീകര വിരുദ്ധ സേനയാണ് ‘ ബ്ലാക്ക് ക്യാറ്റുകൾ’ എന്നറിയപ്പെടുന്ന നാഷനൽ സെക്യൂരിറ്റി ഗാർഡ്സ് (എൻഎസ്ജി). ഇവരെ സുരക്ഷാചുമതലയിൽ നിയോഗിക്കുന്നത് 1984 ൽ സേന രൂപീകരിച്ചപ്പോഴുള്ള ലക്ഷ്യങ്ങൾക്കു വിരുദ്ധമാണെന്നു കണ്ടെത്തിയാണു കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം.
ഇനി മുതൽ എൻഎസ്ജി കമാൻഡോകൾ ഭീകര വിരുദ്ധപ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയെന്നാണു തീരുമാനം. ഇതോടെ 400 ബ്ലാക്ക് ക്യാറ്റുകൾ സുരക്ഷാജോലിയിൽ നിന്നൊഴിവാകും. അടുത്തയിടെ, നെഹ്റു കുടുംബാംഗങ്ങൾക്കുള്ള എസ്പിജി സുരക്ഷ ഒഴിവാക്കിയത് വിവാദമായിരുന്നു.
രാജ്യത്തു ‘സെഡ് പ്ലസ്’ വിഭാഗത്തിലെ അതീവസുരക്ഷ ആവശ്യമായ 13 പേർക്കാണു എസ്പിജി സുരക്ഷയുള്ളത്. ഓരോരുത്തർക്കുമൊപ്പം 24 പേരടങ്ങുന്ന എൻഎസ്ജി സംഘമാണുള്ളത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുൻമുഖ്യമന്ത്രിമാരായ മായാവതി, ചന്ദ്രബാബു നായിഡു, പ്രകാശ് സിങ് ബാദൽ, ഫാറൂഖ് അബ്ദുല്ല, അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അഡ്വാനി തുടങ്ങിയവർക്കും എൻഎസ്ജി സംരക്ഷണമുണ്ട്.
സിആർപിഎഫ്, സിഐഎസ്എഫ് എന്നിവ ഉൾപ്പെടുന്ന അർധസൈനിക വിഭാഗങ്ങളാണ് 130 വിഐപികൾക്കു നിലവിൽ സുരക്ഷ നൽകുന്നത്.\
English Summary: Govt decides to withdraw NSG from VIP security duties