നിർഭയ: പ്രതികളുടെ പിഴവുതിരുത്തൽ ഹർജി തള്ളി
Mail This Article
ന്യൂഡൽഹി ∙ നിർഭയ കേസിലെ 2 പ്രതികൾ വധശിക്ഷയ്ക്കെതിരെ സമർപ്പിച്ച പിഴവു തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി. തൊട്ടുപിന്നാലെ ഒരാൾ രാഷ്ട്രപതിക്കു ദയാഹർജി നൽകി.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 4 പ്രതികളിൽ മുകേഷ് സിങ് (32), വിനയ് ശർമ (26) എന്നിവർ നൽകിയ ഹർജികളാണു ജസ്റ്റിസുമാരായ എൻ.വി. രമണ, അരുൺ മിശ്ര, ആർ.എഫ്. നരിമാൻ, ആർ. ഭാനുമതി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ച് ചേംബറിൽ പരിഗണിച്ചത്.
ഹർജി തള്ളിയതിനു പിന്നാലെയാണ് മുകേഷ് സിങ് ദയാഹർജി നൽകിയത്. വിനയ് ശർമ നേരത്തേ രാഷ്ട്രപതിക്കു ദയാഹർജി നൽകിയിരുന്നെങ്കിലും ഇനിയും നിയമസാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി പിൻവലിച്ചിരുന്നു.
22 നു രാവിലെ 7നു വധശിക്ഷ നടപ്പാക്കാൻ പട്യാല ഹൗസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതു സ്റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രീം കോടതി ഇന്നലെ തള്ളി.
അക്ഷയ് കുമാർ സിങ് (31), പവൻ ഗുപ്ത (25) എന്നീ പ്രതികൾ പിഴവുതിരുത്തൽ ഹർജി സമർപ്പിച്ചിട്ടില്ല.
2012 ഡിസംബർ 16നാണു ബസിൽ പെൺകുട്ടി ക്രൂരപീഡനത്തിന് ഇരയായത്. വിദഗ്ധ ചികിത്സയിലിരിക്കെ സിംഗപ്പൂരിലെ ആശുപത്രിയിൽ ഡിസംബർ 29നു മരിച്ചു. പ്രതികൾക്കു വധശിക്ഷ വിധിച്ചതു സുപ്രീം കോടതി ശരിവയ്ക്കുകയും പുനഃപരിശോധനാ ഹർജികൾ തള്ളുകയും ചെയ്തിരുന്നു.