കാമുകിയെ വധിച്ചതായി പ്രതിയുടെ ‘ലൈവ്’ കുറ്റസമ്മതം; അറസ്റ്റും തത്സമയം
Mail This Article
ചണ്ഡിഗഡ് ∙ പുതുവർഷത്തലേന്ന് ഹോട്ടലിൽ നഴ്സിനെ വധിച്ച കേസിൽ പൊലീസ് തേടിക്കൊണ്ടിരുന്ന പ്രതി ടിവി ചാനലിൽ കുറ്റം ഏറ്റുപറഞ്ഞു.
പിന്നാലെ പൊലീസ് ചാനൽ ഓഫിസിൽ പാഞ്ഞെത്തി പരിപാടി തീരും മുൻപേ പ്രതിയെ അറസ്റ്റും ചെയ്തു.
മനീന്ദർ സിങ് (31) എന്നയാളാണ് പിടിയിലായത്. ചണ്ഡിഗഡിലെ ഹോട്ടലിൽ വച്ച് കാമുകിയായ സരബ്ജിത് കൗർ (27) എന്ന നഴ്സിനെയാണ് ഇയാൾ കൊന്നത്.
ഡിസംബർ 30 ന് ഇവർ ഒരുമിച്ചാണ് ഹോട്ടലിൽ മുറിയെടുത്തത്. പിറ്റേന്ന് സരബ്ജിത്തിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കഴുത്തിൽ ആഴത്തിൽ മുറിവുണ്ടായിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് മനീന്ദർ 30 ന് തന്നെ ഹോട്ടലിൽനിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടെത്തി.
തുടർന്ന് ഒളിവിൽ പോയ പ്രതി ഇന്നലെ രാവിലെ പഞ്ചാബി വാർത്താ ചാനലിന്റെ പരിപാടിയിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. സരബ്ജിത്തിന് മറ്റൊരാളുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതാണ് വധിക്കാൻ കാരണമെന്നു ചാനലിൽ ഇയാൾ പറഞ്ഞു.
2010 ൽ ഹരിയാനയിൽ രേണു എന്ന യുവതിയെ വധിച്ച കാര്യവും ഇയാൾ സമ്മതിച്ചു. ഈ കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിൽ ഇറങ്ങിയതാണ് മനീന്ദർ.
കേസിൽ പ്രതി ചേർത്തതിനെതിരെ ഹൈക്കോടതിയിൽ ഹർജിയും നൽകിയിരുന്നു. ഇതിനിടെയാണ് ഈ കേസിലും ലൈവ് കുറ്റസമ്മതം നടത്തിയത്.