ADVERTISEMENT

ന്യൂഡൽഹി∙ കശ്മീരിൽ ഭീകരർക്കൊപ്പം പിടിയിലായ ഡിവൈഎസ്പി ദേവീന്ദർ സിങ്ങിന്റെ കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തു.

സിങ്ങിനെ മറ്റു ഭീകരരെപ്പോലെ കണക്കാക്കി അന്വേഷിക്കുമെന്ന് കശ്മീർ പൊലീസ് മേധാവി വിജയകുമാർ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് കേസ് എൻഐഎയ്ക്കു വിടാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. 

കോൺഗ്രസും ബിജെപിയും ഈ വിഷയത്തിൽ ആരോപണ പ്രത്യാരോപണങ്ങൾ നടത്തുകയും ചെയ്തു. സിങ്ങിന് രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചിട്ടില്ലെന്നും സംസ്ഥാന പൊലീസ് മെഡലാണു ലഭിച്ചതെന്നും ജമ്മു കശ്മീർ പൊലീസ് വ്യക്തമാക്കി.

ശ്രീനഗറിൽ സൈനിക ആസ്ഥാനത്തോടു ചേർന്നുള്ള തന്റെ വീട്ടിലായിരുന്നു ദേവീന്ദർ ഭീകരരെ താമസിപ്പിച്ചിരുന്നതെന്ന് റിസർച് ആൻഡ് അനാലിസിസ് വിങ് (റോ), ഇന്റലിജൻസ് ബ്യൂറോ, കശ്മീർ പൊലീസ്, എൻഐഎ എന്നിവ സംയുക്തമായി നടത്തിയ ചോദ്യംചെയ്യലിൽ വ്യക്തമായി.

12 ലക്ഷം രൂപ കൈപ്പറ്റിയാണ് ഭീകരരെ ചണ്ഡിഗഡിലെത്തിക്കാൻ സിങ് ഒരുങ്ങിയത്. റിപ്പബ്ലിക് ദിന പരേഡ് നടക്കാനിരിക്കെ എന്തിനാണ് ഭീകരർ ചണ്ഡിഗഡിലെത്താൻ ശ്രമിച്ചത് എന്നതു ദുരൂഹമാണ്. ഇക്കാര്യങ്ങളറിയാൻ സിങ്ങിനെ വീണ്ടും ചോദ്യം ചെയ്യും.

ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ സയ്യദ് നഷീദ് മുഷ്താഖ് (നഷീദ് ബാബു), അൽതാഫ് എന്നീ ഭീകരരും ഇവരുടെ അഭിഭാഷകനും ഭീകരർക്കു സഹായങ്ങൾ ചെയ്തിരുന്നയാളുമായ ഇർഫാൻ മിറുമാണ് സിങ്ങിനൊപ്പം കഴിഞ്ഞ ദിവസം പിടിയിലായത്. രഹസ്യവിവരം ലഭിച്ച ഡിഐജി അതുൽ ഗോയൽ നേരിട്ടെത്തിയാണ് ഇവരെ പിടികൂടിയത്. 

കഴിഞ്ഞ വർഷവും നഷീദ് ബാബുവിനെ ശ്രീനഗറിൽ നിന്നു രക്ഷപ്പെടുത്താൻ സിങ് സഹായിച്ചിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഹിസ്ബുലിന്റെ വലിയ നേതാവിനെ പിടികൂടാനുള്ള ശ്രമമായിരുന്നു തന്റേതെന്നാണ് സിങിന്റെ വാദം.

മുൻ പൊലീസുകാരനായിരുന്ന നഷീദ് ബാബുവിന്റെ തലയ്ക്ക് 20 ലക്ഷമാണു വിലയിട്ടിരിക്കുന്നത്. ഇവർക്കൊപ്പം പിടിയിലായ അഭിഭാഷകന്റെ പിതാവ് ഹിസ്ബുൽ മുൻ കമാൻഡറായിരുന്നു. 

കഴിഞ്ഞയാഴ്ച ജമ്മു കശ്മീർ സന്ദർശിച്ച വിദേശ നയതന്ത്ര പ്രതിനിധികൾക്കൊപ്പം ദേവീന്ദർ സിങും സഞ്ചരിച്ചിരുന്നു. ഭീകരരുമായി ഇത്രയടുത്ത ബന്ധമുണ്ടായിട്ടും എങ്ങനെ സിങ് ഇത്രയും കാലം വിലസി എന്നതും ദുരൂഹമാണ്.

പാർലമെന്റ് ആക്രമണക്കേസ് പ്രതി അഫ്സൽ ഗുരു ദേവീന്ദർ സിങിനെതിരെ ആരോപണമുന്നയിച്ചിരുന്നെങ്കിലും തെളിവില്ലെന്ന കാരണത്താൽ തള്ളുകയായിരുന്നു. 

ജമ്മു കശ്മീർ വിമാനത്താവളത്തിലെ ഹൈജാക്കിങ് വിരുദ്ധ വിഭാഗത്തിലായിരുന്ന ഇയാൾക്ക് ഇതിനുള്ള ചുമതല ഇല്ലായിരുന്നുവെന്നാണ് വിവരം.

പട്ടാള ആസ്ഥാനവുമായി ചുമർ പങ്കിടുന്ന, കോടികൾ വിലമതിക്കുന്ന വീടാണ് ഇന്ദിരാനഗറിൽ ഇയാൾ പണിതിരിക്കുന്നത്. സിങിന്റെ വരുമാനത്തേക്കാൾ വലിയ തുക ഇതിനു വേണ്ടിവരുമെന്ന് കശ്മീർ പൊലീസ് രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ ഐബിയെ അറിയിച്ചിരുന്നതാണെന്നും വിവരമുണ്ട്. 

പുൽവാമയിൽ വീണ്ടും അന്വേഷണം വേണമെന്ന് കോൺഗ്രസ്

ന്യൂഡൽഹി ∙ കശ്മീരിൽ പിടിയിലായ ഡിവൈഎസ്പി ദേവീന്ദർ സിങിന്റെ ബന്ധങ്ങളെച്ചൊല്ലി കോൺഗ്രസും ബിജെപിയും തമ്മിൽ വാക്പോര്.

പുൽവാമ ആക്രമണത്തിലടക്കം ദേവീന്ദർ സിങിന്റെ ഇടപെടലുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട കോൺഗ്രസിനെതിരെ ശക്തമായ ആരോപണവുമായി ബിജെപിയും രംഗത്തെത്തി. കോൺഗ്രസ് ഇന്ത്യയെ ആക്രമിക്കുകയും പാക്കിസ്ഥാനെ സംരക്ഷിക്കുകയുമാണെന്ന് ബിജെപി ആരോപിച്ചു. 

ദേവീന്ദർ സിങിന്റെ പേര് ദേവീന്ദർ ഖാൻ എന്നായിരുന്നെങ്കിൽ ആർഎസ്എസും ബിജെപിയും എത്ര ആവേശത്തോടെ പ്രതികരിക്കുമായിരുന്നു എന്നു ചോദിച്ച് കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് വാക്കു തർക്കത്തിനു തുടക്കമിട്ടത്.

ആദ്യ ട്വീറ്റിനു തൊട്ടു പിന്നാലെ പുൽവാമ ആക്രമണത്തിനു പിന്നിലെ യഥാർഥ പ്രതികളാരാണ് എന്ന ചോദ്യവും ഉയരുകയാണെന്ന് അധീർ ട്വീറ്റു ചെയ്തു. ദേവീന്ദർ കരുവാണെന്നും ആരാണു നീക്കുന്നതെന്ന് അന്വേഷിക്കണമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയും ട്വീറ്റു ചെയ്തു.

കോൺഗ്രസും രാഹുൽ ഗാന്ധിയും പാക്കിസ്ഥാന്റെ ഏജന്റുമാരെപ്പോലെയാണു പെരുമാറുന്നതെന്ന് ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു.

പുൽവാമ ആക്രമണത്തിനു പിന്നിലുള്ളവരെക്കുറിച്ച് സംശയമുണ്ടെന്ന് ക്യാമറയ്ക്കു മുൻപിൽ പറയാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പത്ര വെല്ലുവിളിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com