നിർഭയ: വധശിക്ഷ 22നു നടപ്പാക്കില്ല
Mail This Article
ന്യൂഡൽഹി ∙ നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഈ മാസം 22നു നടപ്പാക്കുന്നതിനു നിയമതടസ്സമുണ്ടെന്നു തിഹാർ ജയിലധികൃതർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
ദയാഹർജി തള്ളിയ ശേഷം 14 ദിവസത്തെ സമയം നൽകണമെന്ന സുപ്രീം കോടതി വിധിയുള്ളതിനാലാണിത്. ശിക്ഷ നടപ്പാക്കാനുള്ള പുതിയ തീയതി നിശ്ചയിക്കാൻ കോടതിയോട് ആവശ്യപ്പെടും.
ഇതേസമയം, തിരുത്തൽ ഹർജിയും ദയാഹർജിയും നൽകാനുള്ള അവകാശം പ്രതികൾ വിനിയോഗിക്കും മുൻപേ മരണ വാറന്റ് പുറപ്പെടുവിച്ചതു തെറ്റാണെന്ന വാദം തള്ളിയ കോടതി, മരണ വാറന്റ് നിലനിൽക്കുമെന്നു വ്യക്തമാക്കി.
തിരുത്തൽ ഹർജിയും ദയാഹർജിയും നൽകാൻ രണ്ടര വർഷത്തിലേറെ സമയം ലഭിച്ച സാഹചര്യത്തിൽ മരണ വാറന്റിൽ തെറ്റില്ലെന്നും ജസ്റ്റിസുമാരായ മൻമോഹൻ, സംഗീത സെഹ്ഗാൾ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
22നു രാവിലെ 7നു വധശിക്ഷ നടപ്പാക്കാനുള്ള പട്യാല ഹൗസ് കോടതിയുടെ മരണ വാറന്റ് റദ്ദാക്കണമെന്ന പ്രതി മുകേഷ് സിങ്ങിന്റെ ഹർജി കോടതി തള്ളി. ഇതിനു പിന്നാലെ വധശിക്ഷ നീട്ടണമെന്ന ആവശ്യവുമായി പ്രതികൾ വിചാരണക്കോടതിയെ സമീപിച്ചു.