മകളെ പീഡിപ്പിച്ച കേസ് പിൻവലിച്ചില്ല; യുപിയിൽ അമ്മയെ മർദിച്ചു കൊന്നു
Mail This Article
കാൻപുർ ∙ കൊടുംപാതകങ്ങൾ അസാധാരണമല്ലാത്ത യുപിയിൽ, അക്രമികൾ ചവിട്ടിയരച്ച ഒരു ജീവൻ കൂടി ഒടുവിൽ വിട പറഞ്ഞു. 2 വർഷം മുൻപുള്ള പീഡനക്കേസിൽ നിന്നു പിന്മാറാൻ വിസമ്മതിച്ച പെൺകുട്ടിയുടെ അമ്മയാണ് ജാമ്യത്തിലിറങ്ങിയ പ്രതികളുടെ ക്രൂരമർദനമേറ്റു മരിച്ചത്.
പീഡനക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയായിരുന്ന 6 പ്രതികളിൽ 2 പേർ ജാമ്യത്തിലിറങ്ങിയാണു കഴിഞ്ഞ 9 ന് വീട്ടിലെത്തി പെൺകുട്ടിയെയും അമ്മയെയും മർദിച്ചത്. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലായ നാൽപതുകാരി അമ്മ വെള്ളിയാഴ്ച വെകിട്ടു മരിച്ചു.
പെൺകുട്ടിയുടെ അച്ഛനും സഹോദരനും വീട്ടിലില്ലായിരുന്ന സമയത്താണ് അക്രമികൾ എത്തിയത്. മർദനത്തിനിടെ നിലത്തുവീണുപോയ അമ്മയുടെ മുഖത്ത് ആഞ്ഞു ചവിട്ടുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
2018 ൽ പെൺകുട്ടിക്കു 13 വയസ്സുള്ളപ്പോഴായിരുന്നു പീഡനം. പരാതി പിൻവലിക്കാൻ നിരന്തരം സമ്മർദമുണ്ടായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു.
പ്രതികളിൽ പർവേസ്, മുഹമ്മദ് ആബിദ് എന്നിവരെ പൊലീസ് കാലിൽ വെടിവച്ചു വീഴ്ത്തി പിടികൂടി.
ഇതേസമയം, യുപിയിലെ തന്നെ ബഹ്റായ്ചിലെ കതർനിയാഘട്ട് വന്യജീവി സങ്കേതത്തിനടുത്ത് സ്ത്രീയുടെ വികൃതമാക്കിയ മൃതദേഹം കണ്ടെത്തി. മുഖത്തും ശരീരമാസകലവും ആസിഡ് കൊണ്ടു പൊള്ളലേറ്റതുപോലെയായിരുന്നു. തിരിച്ചറിയാനായിട്ടില്ല.