നിർഭയ: വധശിക്ഷ ഫെബ്രുവരി ഒന്നിന്
Mail This Article
ന്യൂഡൽഹി ∙ നിർഭയ കേസിൽ പുതിയ മരണ വാറന്റ്. 4 പ്രതികളുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിനു രാവിലെ ആറിനു നടപ്പാക്കാൻ പട്യാല ഹൗസ് കോടതി ഉത്തരവിട്ടു. പ്രതികളിലൊരാളായ മുകേഷ് കുമാറിന്റെ (32) ദയാഹർജി ഇന്നലെ ആഭ്യന്തര വകുപ്പിൽ നിന്നു ലഭിച്ചതിനു പിന്നാലെ തന്നെ രാഷ്ട്രപതി തള്ളിയിരുന്നു. ദയാഹർജി തള്ളി 14 ദിവസത്തിനു ശേഷമാകണം വധശിക്ഷയെന്ന ചട്ടപ്രകാരമാണു ഫെബ്രുവരി 1 എന്ന പുതിയ തീയതി നിശ്ചയിച്ചത്.
എന്നാൽ കേസിലെ മറ്റു 3 പ്രതികളായ വിനയ് ശർമ (26), പവൻ ഗുപ്ത (25), അക്ഷയ്കുമാർ സിങ് (31) എന്നിവർ ദയാഹർജി നൽകിയാൽ തീയതി വീണ്ടും മാറാം. ശിക്ഷ പരമാവധി വൈകിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പലപ്പോഴായി ദയാഹർജി നൽകാനുള്ള സാധ്യത സജീവം. 2012 ൽ സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയായിരുന്നില്ലെന്ന വാദവുമായി പവൻ ഗുപ്ത സുപ്രീം കോടതിയിൽ വേറെ ഹർജി നൽകിയിട്ടുമുണ്ട്.
English Summary: Nirbhaya case capital punishment on february 1