കടലിനടിയിൽനിന്ന് ആണവ മിസൈൽ; പരീക്ഷണം വിജയം
Mail This Article
ന്യൂഡൽഹി ∙ മുങ്ങിക്കപ്പലിൽ നിന്നു 3500 കിലോമീറ്റർ വരെ ദൂരപരിധിയിൽ പ്രയോഗിക്കാവുന്ന കെ4 ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആണവ അന്തർവാഹിനി ഐഎൻഎസ് അരിഹന്തിൽ ഉപയോഗിക്കാനുളളതാണ്, ആണവ പോർമുന ഘടിപ്പിക്കാവുന്ന ഈ മിസൈൽ.
ആന്ധ്രപ്രദേശ് തീരക്കടലിനടിയിൽ നിന്നാണ് പകൽ ഇത് പരീക്ഷിച്ചത്. അരിഹന്ത് മാതൃകയിൽ ഇന്ത്യൻ പ്രതിരോധ ഗവേഷണ കേന്ദ്രം 3 ആണവ അന്തർവാഹിനികൾ നിർമിച്ചുവരികയാണ്. കൂടുതൽ പരീക്ഷണം നടത്തിയശേഷം ഇവയിലെല്ലാം ഇത് ഘടിപ്പിക്കും. 700 കിലോമീറ്റർ വരെ പോകുന്ന ബിഒ5 എന്ന മിസൈലാണ് ഇതിനു പുറമേയുള്ളത്. 5000 കിലോമീറ്റർ പരിധിയുള്ള കെ5 മിസൈൽ വികസിപ്പിക്കുകയാണ് അടുത്ത ലക്ഷ്യം.
ഇന്ത്യൻ മഹാസമുദ്രത്തിലൂടെ ആണവ മിസൈൽ വഹിച്ചുളള നിരീക്ഷണ സഞ്ചാരം അരിഹന്ത് നേരത്തെ പൂർത്തിയാക്കിയിരുന്നു. ഇതോടെ കര, വ്യോമ, നാവിക മാർഗങ്ങളിൽ ആണവ മിസൈൽ വിക്ഷേപിക്കാൻ കരുത്തുള്ള (ന്യൂക്ലിയർ ട്രയഡ്) രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടം നേടുകയും ചെയ്തു. യുഎസ്, റഷ്യ, ചൈന, ഫ്രാൻസ്, യുകെ എന്നിവയാണ് മറ്റു രാജ്യങ്ങൾ.
ശത്രുവിന്റെ കണ്ണിൽപ്പെടാതെ നീങ്ങാനും ശത്രുരാജ്യത്തിന് അടുത്തെത്തി കടലിനടിയിൽനിന്നു മിസൈൽ പ്രയോഗിക്കാനും കഴിയും. മുങ്ങിക്കപ്പലിന് 12 മിസൈലുകൾ വഹിക്കാൻ ശേഷിയുണ്ട്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ആണവ കമാൻഡിനു കീഴിലാണിത്.