ആദായനികുതി: ഉരുണ്ടുകളിച്ച് ധനമന്ത്രാലയം
Mail This Article
ന്യൂഡൽഹി ∙ ആദായ നികുതിക്ക് ഇളവുകളുള്ളതും ഇല്ലാത്തതുമായ രണ്ടു തരം നിരക്കുകൾ നിർദേശിച്ചതിലൂടെയുണ്ടായ വിവാദത്തിൽ ഉരുണ്ടുകളിച്ച് ധനമന്ത്രാലയം. ഏതാണു മെച്ചമെന്നു തങ്ങൾ പറയുന്നില്ലെന്നും ആർക്കും നഷ്ടമുണ്ടാക്കാത്തതാണു നിർദേശമെന്നും റവന്യു സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെ പറഞ്ഞു.
എന്നാൽ, കൂടുതൽ സ്‌ലാബുകൾ നിർദേശിക്കണമെന്നല്ല, നികുതി നിരക്കുകൾ ഏകീകരിക്കണമെന്നാണ് പ്രത്യക്ഷ നികുതി ബോർഡ് കർമസമിതി നിർദേശിച്ചതെന്നും അത് അംഗീകരിക്കാത്തതിന്റെ കാരണം വ്യക്തമല്ലെന്നും കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് വൃത്തങ്ങൾ പറഞ്ഞു.
20 ലക്ഷം രൂപയിലേറെ വാർഷിക വരുമാനമുള്ളവർക്ക് 30% നികുതി, അതിനു താഴെ 10% എന്നായിരുന്നത്രേ സമിതി നിർദേശം. ഇതു പരിഗണിക്കാതെയാണ് കൂടുതൽ സ്‌ലാബുകളും 2 തരം നിരക്കുകളും പ്രഖ്യാപിച്ചത്. ഇളവുകളില്ലാത്ത നിരക്കിലേക്കു മാറുന്നത് ചിലർക്കു മെച്ചമെന്നാണു ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്.
ഇളവുകളെല്ലാം ഒഴിവാക്കിയുള്ള നികുതി രീതിയിലേക്കു ക്രമേണ മാറുകയാണെന്നും പറഞ്ഞു.
എന്നാൽ, ഇളവുള്ളതും ഇല്ലാത്തതുമെന്ന രീതിയിൽ രണ്ടു തരം നികുതി നിരക്ക് എന്തിനാണെന്നതിൽ വ്യക്തതയില്ലെന്നു നികുതി മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു. പുതിയതു സ്വീകരിച്ചാൽ പിന്നീടു പഴയതിലേക്കു മാറാനാവില്ല. ഇളവുകളില്ലാതെയുള്ള നിരക്ക്, ഇൻഷുറൻസ് പോളിസി ഉൾപ്പെടെയുള്ള സേവിങ്സ് രീതികളിൽനിന്നു നികുതിദായകരെ പിന്തിരിപ്പിക്കുമെന്ന വിലയിരുത്തലുമുണ്ട്.