ADVERTISEMENT

അഴിമതിയുടെ മാറാല തുടച്ചുനീക്കാൻ അരവിന്ദ് കേജ്‌രിവാൾ കയ്യിലെടുത്ത ചൂലിനെ ഡൽഹി വീണ്ടും നെഞ്ചോടു ചേർത്തിരിക്കുന്നു. രാഷ്ട്രീയത്തിൽ കേജ്‌രിവാളിന് (52) പൂർവ മാതൃകകളില്ല. എങ്കിലും ഗാന്ധിജിയുടെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ എപ്പോഴും കയ്യിൽ കരുതുന്നതും ഗാന്ധിജയന്തി ദിനത്തിൽ പാർട്ടി രൂപീകരിച്ചതും ആ രാഷ്ട്രീയത്തിലേക്കുള്ള സൂചനകളാണ്.

ചൂൽ ചിഹ്നമാക്കി എഎപി രൂപീകരിക്കുമ്പോൾ പരിഹസിച്ചവർക്ക് അദ്ഭുതമാകുകയാണ് കേജ്‌രിവാൾ എന്ന ഒറ്റയാന്റെ വിജയക്കുതിപ്പുകൾ. 

നിശ്ചയദാർഢ്യമാണു കേജ്‌രിവാളിന്റെ കരുത്ത്. സർക്കാരിനു കിട്ടുന്ന നികുതിപ്പണം പാവപ്പെട്ടവർക്കു സൗജന്യം നൽകാൻ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നു തുറന്നുപറഞ്ഞ ചങ്കൂറ്റം ആം ആദ്മി പാർട്ടിക്കു (എഎപി) സമ്മാനിച്ചത് സ്വപ്നസമാന വിജയം. 

ഐഐടി ഖരഗ്പുരിൽ നിന്നു മെക്കാനിക്കൽ എൻജിനീയറിങ് പാസായ അരവിന്ദ് കേജ്‌രിവാൾ 1995 ൽ ഇന്ത്യൻ റവന്യു സർവീസിൽ പ്രവേശിച്ചു. ആദായനികുതി വിഭാഗം ജോയിന്റ് കമ്മിഷണറായിരിക്കെ ‘പരിവർത്തൻ’ എന്ന സംഘടനയ്ക്കു രൂപംനൽകി. നാടിന്റെ പരിവർത്തനത്തിനുള്ള ശ്രമങ്ങൾക്ക് അംഗീകാരമായി മാഗ്സസെ പുരസ്കാരം പിന്നാലെയെത്തി. അവധിയെടുത്തതു സംബന്ധിച്ച് മേലധികാരികളുമായുള്ള തർക്കത്തിനൊടുവിൽ ജോലി രാജിവച്ചു. അതായിരുന്നു കേജ്‌രിവാളിന്റെ ജീവിതത്തിലെ വഴിത്തിരിവ്.

ഡൽഹിയുടെ സ്വന്തം കേജ്‍രിവാൾ

പിന്നീട്, പൊതുവിതരണ സമ്പ്രദായത്തിലെ അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ‘പരിവർത്തൻ’ സജീവമായി ഇടപെട്ടു. താമസിയാതെ അതൊരു ജനകീയ മുന്നേറ്റമായി. വിവരാവകാശ നിയമവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ ‘കബീർ’ എന്ന സംഘടനയ്ക്കും രൂപം നൽകി. അണ്ണാ ഹസാരെ, അരുണ റോയ് തുടങ്ങിയവരുമായി സഹകരിച്ച് വിവരാവകാശ നിയമത്തിനു വേണ്ടി നടത്തിയ ഇടപെടലുകൾ ദേശീയ ശ്രദ്ധയാകർഷിച്ചു. 2011 ൽ അണ്ണാ ഹസാരെ, കിരൺ ബേദി എന്നിവരുമായി ചേർന്ന് ‘ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ’ (ഐഎസി) രൂപീകരിച്ചതോടെ, കേജ്‌രിവാൾ അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ നേതൃസ്ഥാനത്തേക്ക് ഉയർന്നു. രണ്ടാം യുപിഎ സർക്കാരിന്റെ പതനത്തിനു പോലും കാരണമായത് ഐഎസിയുടെ അഴിമതിവിരുദ്ധ ജൻ ലോക്പാൽ സമരമായിരുന്നു.

ഇതിനു പിന്നാലെയായിരുന്നു ആം ആദ്മി പാർട്ടി (പാവങ്ങളുടെ പാർട്ടി) രൂപീകരണം. 2013 ൽ നിയമസഭയിലേക്കുള്ള ആദ്യ മത്സരത്തിൽത്തന്നെ കോൺഗ്രസിന്റെ കരുത്തയായ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ ന്യൂഡൽഹി മണ്ഡലത്തിൽ 25,864 വോട്ടുകൾക്കാണു കേജ്‌രിവാൾ തറപറ്റിച്ചത്. അവിടെ തുടങ്ങുന്നു, ഡൽഹിയിലെ എഎപിയുടെ വളർച്ചയും കോൺഗ്രസിന്റെ തളർച്ചയും.

വാഗ്ദാനങ്ങളൊക്കെ പാലിക്കുന്ന മുഖ്യമന്ത്രി എന്ന പ്രതിഛായയാണ്, ബിജെപിയുടെ വമ്പൻ പ്രചാരണ തന്ത്രങ്ങളെയെല്ലാം അതിജീവിക്കാൻ ഇക്കുറിയും കേജ്‌രിവാളിനു കരുത്തായത്.

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, 200 യൂണിറ്റ് വരെ വൈദ്യുതിയും ഒരു മാസം 20,000 ലീറ്റർ വരെ വെള്ളവും സൗജന്യം, സർക്കാർ സ്കൂളുകളിൽ 20,000 പുതിയ ക്ലാസ് മുറികൾ, ചികിത്സാഭാരം കുറയ്ക്കാൻ ഒട്ടേറെ ‘മൊഹല്ല’ ക്ലിനിക്കുകൾ, വിദ്യാഭ്യാസ വിഹിതം 6000 കോടി രൂപയിൽനിന്ന് 15,600 കോടിയാക്കി ഉയർത്തിയത്, ആരോഗ്യത്തിനുള്ള വിഹിതം 3500 കോടി രൂപയിൽനിന്ന് 7500 കോടിയാക്കിയത് ഇതൊക്കെ എഎപിയുടെ വിജയത്തിന് അടിത്തറയായി. ഡൽഹി ലഫ്. ഗവർണറുമായുള്ള രൂക്ഷമായ ഭിന്നതകൾക്കിടയിലും ജനപ്രിയ പദ്ധതികൾ നടപ്പാക്കാൻ അദ്ദേഹം ശ്രദ്ധവച്ചു. 

കഴിഞ്ഞ തവണ തന്റെ സ്വപ്നങ്ങളുമായാണ് കേജ്‌രിവാൾ വോട്ടർമാരെ സമീപിച്ചതെങ്കിൽ, ഇക്കുറി ചെയ്തുതീർത്ത പദ്ധതികൾ എടുത്തുകാട്ടിയായിരുന്നു വോട്ടു തേടൽ. ഭാര്യ സുനിതയും ഇന്ത്യൻ റവന്യു സർവീസ് ഉദ്യോഗസ്ഥയായിരുന്നു. പുൽകിതും ഹർഷിതയുമാണ് മക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com