ADVERTISEMENT

ന്യൂഡൽഹി ∙ സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വിഷലിപ്തവും വിഭാഗീയവുമായ തിരഞ്ഞെടുപ്പു പ്രചാരണമായിരുന്നു ഡൽഹിയിലേത്. അതിനു ജനങ്ങൾ നൽകിയ മറുപടിയാണ് ആം ആദ്മി പാർട്ടിക്കും അരവിന്ദ് കേജ്‌രിവാളിനും ലഭിച്ച വൻവിജയം. പൂർണ സംസ്ഥാന പദവി പോലുമില്ലാത്ത ഡൽഹിയിലെ ഫലം അങ്ങനെ ഇന്ത്യൻ ജനാധിപത്യത്തിലെ ഉജ്വല ചരിത്രമായി മാറുന്നു.

കേജ്‌രിവാളിന്റെ അടുത്ത ചുവട്

കേജ്‌രിവാൾ ദേശീയ രാഷ്ട്രീയത്തിലേക്ക് എടുത്തുചാടുമോ എന്നതാണ് ഡൽഹി ഫലം ഉയർത്തുന്ന മുഖ്യ ചോദ്യം. മുൻപു രണ്ടു തവണ ആം ആദ്മി പാർട്ടി ഇതിനു ശ്രമിച്ചതാണ്. പഞ്ചാബ്, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പക്ഷേ, ഒരു മുന്നേറ്റവും ഉണ്ടാക്കാൻ കഴിഞ്ഞില്ല. കേജ്‌രിവാൾ ഡൽഹിയിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.

നരേന്ദ്ര മോദിയെയും അമിത് ഷായെയും നേരിടാൻ ഏറ്റവും അനുയോജ്യ നേതാവ് എന്ന പ്രതിഛായ കേജ്‌രിവാളിനുണ്ടെങ്കിലും അതു ഡൽഹിയിൽ മാത്രം ഒതുങ്ങുന്നുവെന്നു വേണം കണക്കുകൂട്ടാൻ. ഡൽഹിയിൽ ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാൽ 7 മണ്ഡലങ്ങളിലും ബിജെപി വിജയിക്കുമെന്നാണു പല തിരഞ്ഞെടുപ്പു സർവേകളും വിലയിരുത്തിയത്. അതുകൊണ്ടു തന്നെ ദേശീയ രാഷ്ട്രീയത്തിലേക്ക് എടുത്തുചാടും മുൻപ് കേജ്‌രിവാൾ രണ്ടു വട്ടം ആലോചിക്കാതിരിക്കില്ല.

എന്നാൽ ഈ സാധ്യത തീരെ തളളിക്കളയാനുമാവില്ല. വിജയത്തിനു നന്ദി പറയവേ കേജ്‌രിവാൾ പ്രഖ്യാപിച്ചത് പുതിയൊരു രാഷ്ട്രീയം– പ്രവർത്തനത്തിന്റെ രാഷ്ട്രീയം– തുടങ്ങുന്നു എന്നാണ്. അതു ഡൽഹിക്കു പുറത്തേക്കു വ്യാപിക്കുമോ എന്നു വരുംനാളുകളിൽ വ്യക്തമാകും.

ചുവടു പിഴച്ച ബിജെപി

നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒന്നര വർഷത്തിനിടെ ബിജെപി നേരിടുന്ന ആറാമത്തെ പരാജയമാണിത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ഭരണനഷ്ടത്തിനു ശേഷം ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻവിജയം വീണ്ടും ആത്മവിശ്വാസം പകർന്നിരുന്നു. ഒപ്പം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ, അരുണാചൽ പ്രദേശിൽ ഭരണം നിലനിർത്തുകയും ചെയ്തു. എന്നാൽ പിന്നീട്, മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഭരണം പോയി. മഹാരാഷ്ട്രയിൽ സഖ്യകക്ഷിയായ ശിവസേന പാലം വലിച്ചതാണെന്ന ന്യായം പറയാം. എന്നാൽ, ഹരിയാനയിൽ കേവല ഭൂരിപക്ഷം നഷ്ടമാകുകയും ഭരണം നിലനിർത്താൻ ജെജെപിയെ കൂട്ടുപിടിക്കേണ്ടി വരികയും ചെയ്തു.

ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നേരിട്ടാണു പ്രചാരണം നയിച്ചത്. 200 എംപിമാരും എഴുപതോളം കേന്ദ്രമന്ത്രിമാരും 11 സംസ്ഥാന മുഖ്യമന്ത്രിമാരും ബിജെപിക്കായി വോട്ട് തേടി. കേജ്‌രിവാൾ തീവ്രവാദിയാണെന്ന ആരോപണം വരെ ഉന്നയിച്ചു. ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിനു വിജയിക്കാനായില്ല എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ ഗുണപാഠം.

ഈ വർഷം നവംബറിൽ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പാണ്. അവിടെ നിതീഷ്കുമാറിന്റെ ജെഡിയുവുമായി ബിജെപിയുടെ ബന്ധം അത്ര മെച്ചമല്ല. അടുത്ത വർഷം ആദ്യ പകുതിയിൽ 5 നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു വരും– കേരളം, തമിഴ്നാട്, ബംഗാൾ, അസം, കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിൽ.

സൗജന്യങ്ങൾക്കുമപ്പുറം

നന്നായി ഭരിക്കുന്ന സർക്കാരിന് ജനം അകമഴിഞ്ഞ് പിന്തുണ നൽകുന്നുവെന്നു ഡൽഹി ഫലം തെളിയിക്കുന്നു. സൗജന്യങ്ങൾ വാരിവിതറി സാമ്പത്തിക അച്ചടക്കം തകർക്കുന്നുവെന്നാണ് കേജ്‌രിവാളിനെതിരെ എതിരാളികളുടെ ആരോപണം. സർക്കാരിൽ പണത്തിനു കുറവില്ല, നിശ്ചയദാർഢ്യത്തിനാണ് കുറവ് എന്നാണ് അദ്ദേഹത്തിന്റെ മറുപടി. ആം ആദ്മിയേക്കാൾ സൗജന്യങ്ങളാണു ബിജെപിയും കോൺഗ്രസും പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തതെന്നും ഓർക്കണം.

കേജ്‌രിവാൾ നേടിയ മറ്റൊരു സുപ്രധാന നിയമവിജയം കൂടി കാണാതിരുന്നു കൂടാ. ഡൽഹി പൂർണ സംസ്ഥാനമല്ലാത്തതിനാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനല്ല, ലഫ്. ഗവർണർക്കാണു പൂർണ അധികാരമെന്നു ഡൽഹി ഹൈക്കോടതി വിധിച്ചിരുന്നു. കേജ്‌രിവാൾ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ് അധികാരമെന്നും ആ സർക്കാരിന്റെ ഉപദേശമനുസരിച്ചു വേണം ലഫ്. ഗവർണർ പ്രവർത്തിക്കാനെന്നും സുപ്രീം കോടതി വിധിച്ചു. ഇന്ത്യയിലെ എല്ലാ സംസ്ഥാന സർക്കാരുകൾക്കും എക്കാലവും നിർണായകമായ വിധിയാണു കേജ്‍‌രിവാൾ നേടിയത്.

തന്ത്രങ്ങളിലും മുഖ്യൻ

അതീവ തന്ത്രശാലി കൂടിയാണു കേജ്‌രിവാളെന്ന് ഈ തിരഞ്ഞെടുപ്പു പ്രചാരണം തെളിയിച്ചു. ഹനുമാൻ ചാലീസ ആലപിച്ചും ക്ഷേത്രദർശനം നടത്തിയും ബിജെപിക്കു മറുപടി നൽകി. സ്കൂളുകളിൽ ദേശഭക്തി പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് അവരെ നിശ്ശബ്ദരാക്കി. പ്രചാരണത്തിനിടെ പൊതു ടാപ്പിൽ നിന്നു വെള്ളം കുടിച്ച് സർക്കാരിന്റെ കുടിവെള്ള വിതരണ സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്ക് അടിവരയിട്ടു. ഡൽഹിയിൽ വിദ്യാഭ്യാസം, ആരോഗ്യം, വെള്ളം, വൈദ്യുതി മേഖലകളിൽ കേജ്‌രിവാൾ നടപ്പാക്കിയ ഭരണ പരിഷ്കാരങ്ങൾ എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാണ്. ഈ ശൈലി തുടർന്നാൽ ഏതു മുഖ്യമന്ത്രിക്കും തികഞ്ഞ ആത്മവിശ്വാസത്തോടെ ജനങ്ങളെ നേരിടാം.

എന്നാൽ കേജ്‌രിവാളിനു ഡൽഹിയിൽ ഇനിയും ഏറെ ദൂരം പോകാനുണ്ട്. ഇപ്പോഴും പൂർണ സംസ്ഥാന പദവിയില്ല. പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ്. 

കോർപറേഷനുകൾ ബിജെപി ഭരിക്കുന്നു. അനധികൃത കോളനികൾ നിയമവിധേയമാക്കുമെന്നു കേന്ദ്രം പറഞ്ഞെങ്കിലും ഇനി അതു നടപ്പാക്കാൻ താൽപര്യം കാട്ടുമോ എന്നു സംശയം.

തിരഞ്ഞെടുപ്പിനു മുൻപു കേജ്‌രിവാൾ ഒരു അഭിമുഖത്തിൽ പറഞ്ഞത് കഴിഞ്ഞവർഷം അദ്ദേഹം മോദിയെ കണ്ട് പിന്തുണ അഭ്യർഥിച്ചെന്നാണ്. മോദി അനുകൂല നിലപാട് അറിയിക്കുകയും ചെയ്തു. എന്നാൽ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കാണാൻ ഇതുവരെ സമയം ലഭിച്ചിട്ടില്ലത്രേ. ആ മറുപടിയിൽ ഡൽഹിയിലെ രാഷ്ട്രീയം മുഴുവനുണ്ട്.

English Summary: Delhi natives votes  for development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com