ADVERTISEMENT

ന്യൂഡൽഹി ∙ നിർഭയ കേസിൽ പുതിയ മരണ വാറന്റ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നതിനിടെ പ്രതി പവൻ ഗുപ്തയുടെ അഭിഭാഷകൻ കേസിൽ നിന്നു പിന്മാറി. തിഹാർ ജയിൽ അധികൃതരുടെ ഹർജി പട്യാല ഹൗസ് കോടതിയിൽ പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകൻ എ.പി. സിങ് ഈ കേസ് താൻ ഇനി വാദിക്കുന്നില്ലെന്ന് അറിയിച്ചത്.

മറ്റു പ്രതികളുടെ അഭിഭാഷകരും പവൻ ഗുപ്തയുടെ കേസ് ഏറ്റെടുക്കാൻ തയാറായില്ല. ഇതോടെ അഡീഷനൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണ, ഡൽഹി നിയമസഹായ അതോറിറ്റിയിലെ അഭിഭാഷകരുടെ പട്ടിക തേടി. എന്നാൽ സർക്കാർ അഭിഭാഷകനിൽ വിശ്വാസമില്ലെന്നും സ്വകാര്യ അഭിഭാഷകൻ തന്നെ കേസ് വാദിക്കണമെന്നും പവന്റെ പിതാവ് ആവശ്യപ്പെട്ടു. ശിക്ഷ നടപ്പാക്കുന്നതു നീട്ടാനാണു പ്രതിഭാഗത്തിന്റെ നീക്കമെന്നു പ്രോസിക്യൂഷനും കോടതിയിൽ വ്യക്തമാക്കി.

അങ്ങനെയാണെങ്കിൽ പോലും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചേ മതിയാകൂവെന്നു കോടതി പ്രതികരിച്ചു. പവൻ ഗുപ്തയ്ക്കു അഭിഭാഷകനെ ലഭ്യമാക്കുന്നതിന് ഒരു ദിവസം കൂടി കാത്തിരിക്കാമെന്നു കോടതി വ്യക്തമാക്കി. ‘നടപടിക്രമങ്ങൾ പാലിച്ചേ മരണ വാറന്റ് പുറപ്പെടുവിക്കാൻ സാധിക്കൂ. ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പാക്കും.’–കോടതി വിശദീകരിച്ചു. സ്വകാര്യ അഭിഭാഷകരുടെ പട്ടിക പവനു നൽകാൻ തിഹാർ അധികൃതരോടു കോടതി നിർദേശിച്ചു. കേസിൽ പ്രതികളായ മുകേഷ് സിങ്, വിനയ് കുമാർ ശർമ, അക്ഷയ് കുമാർ എന്നിവരുടെ ദയാഹർജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു. 

കോടതിയിൽ പൊട്ടിക്കരഞ്ഞ് നിർഭയയുടെ അമ്മ

ന്യൂഡൽഹി ∙ ‘ഞാൻ കഴിഞ്ഞ ഒന്നര വർഷമായി ഇവിടെയുണ്ട്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി കാത്തിരിക്കുന്നു. ഞാൻ പെൺകുട്ടിയുടെ അമ്മയാണെങ്കിൽക്കൂടി എനിക്കും ചില അവകാശങ്ങളുണ്ട്. മരണ വാറന്റ് പുറപ്പെടുവിക്കാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്’: മരണ വാറന്റ് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെ പട്യാല ഹൗസ് കോടതിയിൽ പൊട്ടിക്കരഞ്ഞുകൊണ്ട് നിർഭയയുടെ അമ്മ പറഞ്ഞു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com