കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ 506: സാധാരണക്കാർ 511
Mail This Article
ന്യൂഡൽഹി ∙ 2017–19 ൽ രാജ്യത്ത് കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ 506. മാവോയിസ്റ്റ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സാധാരണക്കാർ 511. സൈനികർ 194. കീഴടങ്ങിയത് 4188 മാവോയിസ്റ്റുകൾ. പാർലമെന്റിൽ ആഭ്യന്തര മന്ത്രാലയം നൽകിയ കണക്കാണിത്. ഈ കാലയളവിൽ കേരളത്തിൽ കൊല്ലപ്പെട്ട 5 പേരുടെ വിവരങ്ങൾ ഇതിലില്ല.
ഛത്തീസ്ഗഡ്, ബംഗാൾ, ജാർഖണ്ഡ്, ബിഹാർ, ഒഡീഷ, മഹാരാഷ്ട്ര, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ വിവിധ സംഭവങ്ങളിലാണ് ഈ മരണം. ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത് ഛത്തീസ്ഗഡിലാണ്– 284 പേർ. 2019 മാർച്ചിൽ വയനാട്ടിലെ റിസോർട്ടിലുണ്ടായ വെടിവയ്പിൽ ഒരു മാവോയിസ്റ്റും ഒക്ടോബറിൽ അട്ടപ്പാടി വനമേഖലയിൽ മേലേ മഞ്ചിക്കണ്ടിയിൽ കേരള പൊലീസിന്റെ തണ്ടർബോൾട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 4 മാവോയിസ്റ്റുകളും വെടിയേറ്റു മരിച്ചിരുന്നു.
ഈ വിവരങ്ങൾ പാർലമെന്റിലെ കണക്കിലുൾപ്പെടുത്തിയിട്ടില്ല. കേന്ദ്രസർക്കാരിന്റെ കണക്കിൽ 2017 ൽ 136 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. 75 സുരക്ഷാ സൈനികരും 188 സാധാരണക്കാരും കൊല്ലപ്പെട്ടു. 2018 ൽ മാവോയിസ്റ്റ് ആക്രമണങ്ങളിൽ 173 സാധാരണക്കാരും 67 സുരക്ഷാ സൈനികരും ജീവൻ വെടിഞ്ഞു. 2019 ൽ 150 സാധാരണക്കാരും 52 സുരക്ഷാ സൈനികരുമാണ് ആക്രമണങ്ങളിൽ മരിച്ചത്. ഇതിനു മുൻപ് 2016 ഡിസംബറിൽ നിലമ്പൂരിൽ 2 മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ചിരുന്നു.
English summary: Death toll of Maoists in India