നിർഭയ കേസ്: മരണ വാറന്റ് ഹർജി 17നു പരിഗണിക്കും
Mail This Article
ന്യൂഡൽഹി ∙ നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള മരണ വാറന്റ് പുറപ്പെടുവിക്കാതെ പട്യാല ഹൗസ് കോടതി. പ്രതിയുടെ ഹർജി സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണിത്. മരണ വാറന്റ് ആവശ്യപ്പെട്ടുള്ള ഹർജി തിങ്കളാഴ്ച പരിഗണിക്കും. അതേസമയം, പ്രതി പവൻ കുമാർ ഗുപ്തയ്ക്കു വേണ്ടി ഹാജരാകാൻ അഭിഭാഷക അഞ്ജന പ്രകാശിനെ സുപ്രീം കോടതി നിയോഗിച്ചു.
പവൻ ഗുപ്തയുടെ അഭിഭാഷകൻ എ.പി.സിങ് പിന്മാറിയ സാഹചര്യത്തിലാണു തീരുമാനം. 4 പ്രതികളുടെയും വധശിക്ഷ പ്രത്യേകം നടപ്പാക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രം സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നതു ഇന്നത്തേക്കു മാറ്റി. 4പ്രതികളോടും ഇക്കാര്യത്തിൽ മറുപടി നൽകാൻ ജസ്റ്റിസുമാരായ ആർ.ഭാനുമതി, അശോക് ഭൂഷൻ, എ.എസ്.ബൊപ്പണ്ണ എന്നിവരുടെ ബെഞ്ച് നിർദേശം നൽകി. പുതിയ മരണ വാറന്റ് ആവശ്യപ്പെട്ടുള്ള ഹർജി പട്യാല ഹൗസ് കോടതി പരിഗണിക്കവെയാണ് പവൻ ഗുപ്തയുടെ അഭിഭാഷകൻ എ.പി.സിങ് പിന്മാറിയത്.
കൃത്യമായ പരിഗണന കിട്ടിയില്ലെന്ന് പ്രതി
ജയിലിൽ നേരിട്ട മർദനം, മാനസിക പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളൊന്നും ദയാഹർജി തള്ളിയ അവസരത്തിൽ പരിഗണിച്ചില്ലെന്നു നിർഭയക്കേസിലെ പ്രതി വിനയ് ശർമ. രാഷ്ട്രപതി ദയാഹർജി തള്ളിയ നടപടിക്കെതിരെ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് ഇക്കാര്യം സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്.
അപ്പീലിൽ ഇന്നു രണ്ടിനു സുപ്രീം കോടതി വിധി പറയും. താൻ പൂർണ ആരോഗ്യവാനാണെന്നു ദയാഹർജിക്കൊപ്പം സമർപ്പിച്ച രേഖകളിൽ ജയിൽ അധികൃതർ പറഞ്ഞതു ശരിയല്ലെന്നും വിനയ് ശർമ കോടതിയിൽ പറഞ്ഞു. പ്രതിയുടെ വാദം തെറ്റാണെന്നു പറഞ്ഞ പ്രോസിക്യൂഷൻ ഏറ്റവും പുതിയ മെഡിക്കൽ സർട്ടിഫിക്കറ്റും കോടതിയിൽ ഹാജാരാക്കി. അതേസമയം, ലഫ്.ഗവർണറും സംസ്ഥാന സർക്കാരും നൽകിയ ശുപാർശകൾ ലഭ്യമാക്കണമെന്നുള്ള വിനയ് ശർമയുടെ അഭിഭാഷകൻ എ.പി.സിങ്ങിന്റെ ആവശ്യം കോടതി തള്ളി.
English summary: Nirbhaya case death sentence postponed