ക്രിമിനൽ കേസിൽപ്പെട്ടവർക്ക് സീറ്റ് : കാരണം പരസ്യപ്പെടുത്തണം എന്ന് സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെ സ്ഥാനാർഥികളാക്കുന്ന പാർട്ടികൾ അതിന്റെ കാരണം വെബ്സൈറ്റും പത്രങ്ങളും സമൂഹമാധ്യമങ്ങളും വഴി പരസ്യപ്പെടുത്തണമെന്ന് സുപ്രീം കോടതി. ഇതു പാലിക്കാത്തതു കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, രവീന്ദ്ര ഭട്ട് എന്നിവരുടെ ബെഞ്ച് വിധിച്ചു.
∙ കുറ്റത്തിന്റെ സ്വഭാവം, കുറ്റം ചുമത്തിയിട്ടുണ്ടോ, കേസ് ഏതു കോടതിയിൽ, കേസ് നമ്പർ തുടങ്ങിയ വിവരങ്ങളുൾപ്പെടെയാണ് പാർട്ടി വെബ്സൈറ്റിൽ നൽകേണ്ടത്.
കേസിൽപ്പെടാത്തവരെ എന്തുകൊണ്ടു പരിഗണിച്ചില്ലെന്നും പറയണം.
∙ ‘ജയസാധ്യത’ മാത്രം കാരണമായി പറഞ്ഞാൽ പോരാ. സ്ഥാനാർഥിയുടെ യോഗ്യതകൾ, നേട്ടങ്ങൾ, മികവ് എന്നിവയാണ് വ്യക്തമാക്കേണ്ടത്.
∙ കേസ് വിവരങ്ങളും ടിക്കറ്റ് നൽകുന്നതിന്റെ കാരണങ്ങളും ഒരു പ്രാദേശിക ദിനപത്രത്തിലും ഒരു ദേശീയ ദിനപത്രത്തിലും, ഫെയ്സ്ബുക്, ട്വിറ്റർ തുടങ്ങിയ സമൂഹ മാധ്യമങ്ങളിലും പരസ്യപ്പെടുത്തണം.
∙ ടിക്കറ്റ് നൽകി 48 മണിക്കൂറിനകം, അല്ലെങ്കിൽ നാമനിർദേശ പത്രിക നൽകാനുള്ള ആദ്യ തീയതിക്കു രണ്ടാഴ്ച മുൻപ് – ഏതാണോ ആദ്യം– വിവരങ്ങൾ പരസ്യപ്പെടുത്തണം.
English summary: Publish details of candidates' criminal history