ഡോ. കഫീൽ ഖാനെതിരെ ദേശസുരക്ഷാ നിയമം
Mail This Article
ലക്നൗ ∙ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ മഥുര ജയിലിൽ കഴിയുന്ന ഡോ. കഫീൽ ഖാനെതിരെ, ജാമ്യത്തിലിറങ്ങുന്നതിനു തൊട്ടുമുൻപ് ദേശസുരക്ഷാ നിയമം (എൻഎസ്എ) ചുമത്തി. വിചാരണ കൂടാതെ ഒരു വർഷം വരെ തടവിൽ വയ്ക്കാൻ അനുവദിക്കുന്നതാണ് എൻഎസ്എ.
പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ കഫീൽ ഖാനെ ജനുവരി 29 നു മുബൈ വിമാനത്താവളത്തിൽ നിന്ന് യുപി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഡിസംബർ 12ന് അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയിൽ മതസ്പർധ വളർത്തുന്ന രീതിയിൽ പ്രസംഗിച്ചു എന്നാരോപിച്ചായിരുന്നു അറസ്റ്റ്. തുടർന്ന് ഡൽഹി കോടതിയിൽ ഹാജരാക്കിയ ശേഷം മഥുര ജയിലിലേക്കു മാറ്റി.അലിഗഡ് വാഴ്സിറ്റിയിൽ നടന്ന അക്രമസംഭവങ്ങൾക്ക് ഖാന്റെ പ്രസംഗം കാരണമായെന്നും അദ്ദേഹം ജാമ്യത്തിലിറങ്ങിയാൽ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്നും ജില്ലാ മജിസ്ട്രേട്ട് ചന്ദ്രഭൂഷൺ സിങ് പറഞ്ഞു.
കഫീൽഖാനെ നിശബ്ദനാക്കാനാണ് വിചാരണയില്ലാതെ ജയിലിലടയ്ക്കുന്നതെന്ന് സഹോദരൻ ആദിൽ ഖാൻ ആരോപിച്ചു. ബിആർഡി മെഡിക്കൽ കോളജിൽ 2017 ൽ ഓക്സിജൻ ലഭിക്കാതെ 60 കുട്ടികൾ മരണമടഞ്ഞ സംഭവത്തിൽ കൃത്യവിലോപം ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നെങ്കിലും കോടതി കഫീൽ ഖാനെ കുറ്റവിമുക്തനാക്കിയിരുന്നു.
English Summary: Kafeel Khan slapped with NSA for anti-CAA speech at AMU