പുൽവാമ സ്മാരകത്തിൽ രക്തസാക്ഷികളുടെ പേരും ചിത്രവും; കലശത്തിൽ അവരുടെ മണ്ണ്
Mail This Article
ശ്രീനഗർ ∙ പുൽവാമ ചാവേർ ആക്രമണത്തിന്റെ ഒന്നാം വാർഷികമായ ഇന്നലെ, വീരമൃത്യു വരിച്ച സിആർപിഎഫ് ജവാന്മാർക്കായി കശ്മീരിലെ ലെത്പൊര സൈനിക ക്യാംപിൽ സ്മാരകം ഉയർന്നു. ജീവൻ വെടിഞ്ഞ 40 സൈനികരുടെയും പേരും ചിത്രവും ഉൾപ്പെടുത്തിയ സ്തൂപമാണ് ഉദ്ഘാടനം ചെയ്തത്.
ജമ്മു – ശ്രീനഗർ ദേശീയപാതയിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ പാക്ക് ഭീകരർ ചാവേർ സ്ഫോടനം നടത്തിയ സ്ഥലത്തിനു സമീപമാണ് ലെത്പൊര ക്യാംപ്. ഭീകരർക്കെതിരായ പോരാട്ടങ്ങളിൽ അസാമാന്യ ധീരതയാണ് ഭടന്മാർ കാട്ടിയതെന്ന് സിആർപിഎഫ് അഡീഷനൽ ഡയറക്ടർ ജനറൽ സുൾഫിക്കർ ഹസൻ പറഞ്ഞു. സ്മാരകത്തിൽ അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു.
മഹാരാഷ്ട്രയിൽ നിന്നുള്ള ഉമേഷ് ഗോപിനാഥ് പുൽവാമ രക്തസാക്ഷികളുടെയെല്ലാം വീടുകൾ സന്ദർശിച്ച് ശേഖരിച്ച മണ്ണ് പ്രത്യേക കലശത്തിൽ സിആർപിഎഫിന് കൈമാറി. 61,000 കിലോമീറ്റർ സഞ്ചരിച്ചാണ് അദ്ദേഹം ജവാന്മാരുടെ വീട്ടിലെത്തിയത്.
രക്തസാക്ഷികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആദരം അർപ്പിച്ചു. പുൽവാമ ദുരന്തം മറക്കില്ലെന്നും പൊറുക്കില്ലെന്നും സിആർപിഎഫ് ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.
English Summary: Memorial For 40 CRPF Jawans Killed In Line Of Durty Inaugurated In Pulwama