മോദിക്കു മുൻപാകെ മതസ്വാതന്ത്ര്യ പ്രശ്നം ഉന്നയിക്കാൻ ട്രംപ്
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയിലെ മതസ്വാതന്ത്ര്യ പ്രശ്നങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ചയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉന്നയിക്കും. നാളെയാണു ട്രംപും ഭാര്യ മെലനിയയും നയിക്കുന്ന 12 അംഗ യുഎസ് സംഘം ഇന്ത്യയിലെത്തുക.
ഇന്ത്യയുടെ ജനാധിപത്യപാരമ്പര്യത്തോടും സ്ഥാപനങ്ങളോടും യുഎസിനു വലിയ ആദരവുണ്ട്. ആ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള പിന്തുണ തുടർന്നും ഇന്ത്യയ്ക്കു നൽകുകയും ചെയ്യും. അതേസമയം, മതസ്വാതന്ത്ര്യം പോലെ അതീവ പ്രാധാന്യമുള്ള വിഷയം ട്രംപ് ഉറപ്പായും ഉന്നയിക്കുമെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കി. മോദിയോടു പൗരത്വനിയമം, പൗര റജിസ്റ്റർ എന്നീ വിഷയങ്ങളിൽ ട്രംപ് സംസാരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് ഈ വിശദീകരണം.
പൗരത്വ നിയമ ഭേദഗതി (സിഎഎ) ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിന്റെ തകർച്ചയെ സൂചിപ്പിക്കുന്നുവെന്ന് യുഎസ് സർക്കാരിനു കീഴിലെ രാജ്യാന്തര മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടുള്ള സ്വതന്ത്ര കമ്മിഷൻ പ്രസിദ്ധീകരിച്ച രേഖയിൽ ചൂണ്ടിക്കാട്ടിയിരുന്നു.