പൗരത്വ നിയമം: ഡൽഹിയിൽ വ്യാപക അക്രമം; 3 മരണം
Mail This Article
ന്യൂഡൽഹി ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം തുടരവെ, വടക്കു കിഴക്കൻ ഡൽഹിയിൽ പൗരത്വ നിയമ പ്രതിഷേധങ്ങൾക്കിടെയുണ്ടായ വൻ സംഘർഷത്തിൽ പൊലീസ് കോൺസ്റ്റബിൾ അടക്കം 3 പേർ കൊല്ലപ്പെട്ടു. പൗരത്വ നിയമവിരുദ്ധ സമരക്കാരെ നേരിടാനായി നിയമാനുകൂലികൾ തെരുവിലിറങ്ങിയതോടെയാണു സംഘർഷവും അക്രമവും പടർന്നത്.
കല്ലേറിൽ പരുക്കേറ്റ ഗോകുൽപുരി അസി. കമ്മിഷണർ ഓഫിസിലെ ഹെഡ്കോൺസ്റ്റബിൾ രത്തൻലാൽ (42), പ്രതിഷേധത്തിന് എത്തിയ മുഹമ്മദ് ഫർഖാൻ എന്നിവരടക്കം 3 പേരാണു കൊല്ലപ്പെട്ടത്. ഗുരുതര പരുക്കോടെ അശുപത്രിയിലെത്തിച്ച സമരക്കാരനാണു കൊല്ലപ്പെട്ട മൂന്നാമത്തെയാൾ.
ശാഹ്ദര ഡിസിപി അമിത് ശർമ ഉൾപ്പെടെ 15 പൊലീസുകാർ പരുക്കേറ്റ് ആശുപത്രിയിലാണ്.
ആഗ്രയിൽ താജ്മഹൽ സന്ദർശനത്തിനു ശേഷം ട്രംപ് ഡൽഹിയിലെത്തുന്നതിനു മണിക്കൂറുകൾ മുൻപാണു സംഘർഷം.
10 പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മെട്രോ സ്റ്റേഷനുകൾ പലതും അടച്ചു. വടക്കു കിഴക്കൻ ഡൽഹിയിലെ ജാഫറാബാദ്, മൗജ്പുർ ഭാഗങ്ങളിലാണു സംഘർഷം. ആയിരത്തിലേറെ സ്ത്രീകൾ സമാധാനപരമായി പൗരത്വനിയമ വിരുദ്ധ സമരത്തിനിറങ്ങിയ ജാഫറാബാദിൽ ഞായറാഴ്ച വൈകിട്ടും സംഘർഷമുണ്ടായിരുന്നു. ഇന്നലെ ഛന്ദൻബാഗ്, ബജൻപുര പ്രദേശങ്ങളിലേക്കും സംഘർഷം പടർന്നു. കടകൾ, വീടുകൾ, വാഹനങ്ങൾ എന്നിവ കത്തിച്ചു. ബജൻപുരയിൽ പെട്രോൾ പമ്പിനും തീയിട്ടു.
വ്യാപക കല്ലേറു നടന്നതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. അക്രമികളിലൊരാൾ പൊലീസിനു നേരെ തോക്കു ചൂണ്ടുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇയാൾ ഏതാനും വെടിയുതിർത്തെങ്കിലും ആർക്കും പരുക്കില്ല.
പ്രദേശത്തു അർധസൈനിക വിഭാഗത്തെ നിയോഗിച്ചു.
വടക്കുകിഴക്കൻ ഡൽഹിയിൽ സംഘം ചേരുന്നതു നിരോധിച്ചു.
ക്രമസമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ആവശ്യപ്പെട്ടു. ഡൽഹി പൊലീസ് കേന്ദ്രസർക്കാരിനു കീഴിലാണ്. ലഫ്. ഗവർണർ അനിൽ ബൈജൽ ക്രമസമാധാനനില വിലയിരുത്തി.
പൗരത്വ നിയമ വിരുദ്ധ സമരക്കാരെ നേരിടുമെന്നു ഞായറാഴ്ച ബിജെപി നേതാവ് കപിൽ മിശ്ര ഭീഷണി മുഴക്കിയിരുന്നു.