വിദ്വേഷ പ്രസംഗത്തിൽ ഉടൻ കേസില്ല
Mail This Article
ബുധനാഴ്ച പകൽ
ഡൽഹി ഹൈക്കോടതി ജസ്റ്റിസ് എസ്. മുരളീധറിന്റെ ബെഞ്ച് പൊലീസിനോട് : കേസെടുക്കാൻ തടസ്സമെന്ത്? വൈകുന്നതെന്ത്?
ബുധനാഴ്ച അർധരാത്രി
ജസ്റ്റിസ് മുരളീധറിന് പഞ്ചാബ് – ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം.
വ്യാഴാഴ്ച പകൽ
ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച്: ഇപ്പോൾ കേസെടുക്കാൻ പറ്റിയ സമയമല്ലെന്ന കേന്ദ്ര നിലപാടിന് അംഗീകാരം
ന്യൂഡൽഹി ∙ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ, പ്രകോപനപരമായ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ ഉടൻ കേസ് റജിസ്റ്റർ ചെയ്യാൻ നിർദേശിക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി നിരസിച്ചു. ഇപ്പോൾ കേസ് റജിസ്റ്റർ ചെയ്യാൻ പറ്റിയ സമയമല്ലെന്ന സോളിസിറ്റർ ജനറലിന്റെ (എസ്ജി) നിലപാട് അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ, ജസ്റ്റിസ് സി.ഹരിശങ്കർ എന്നിവരുടെ ബെഞ്ചിന്റെ നടപടി.
ഡൽഹി സംഘർഷത്തെക്കുറിച്ച് അന്വേഷണവും ബിജെപി നേതാക്കൾക്കെതിരെ നടപടിയുമാവശ്യപ്പെട്ട് ഹർഷ് മന്ദർ നൽകിയ ഹർജി ഏപ്രിൽ 13ന് പരിഗണിക്കാൻ മാറ്റി. കേസിൽ കക്ഷിചേരാൻ കേന്ദ്ര സർക്കാരിന് അനുമതി നൽകിയ കോടതി, 4 ആഴ്ചയ്ക്കകം എതിർസത്യവാങ്മൂലം നൽകാൻ നിർദേശിച്ചു.
കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, ബിജെപി നേതാക്കളായ കപിൽ മിശ്ര, പർവേഷ് വർമ എംപി, അഭയ് വർമ എംഎൽഎ എന്നിവർക്കെതിരെയാണ് വിദ്വേഷ പ്രസംഗ പരാതിയുള്ളത്. ഠാക്കൂറും പർവേഷ് വർമയും വിദ്വേഷ പരാമർശങ്ങൾ നടത്തിയത് ഡൽഹി ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ ഘട്ടത്തിലാണ്. ഏതാണ്ട് ഒരു മാസം മുൻപ്. കപിൽ മിശ്രയുടേത് കഴിഞ്ഞ ഞായറാഴ്ചയും അഭയ് വർമയുടേത് ചൊവ്വാഴ്ചയും.
വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ കേസെടുക്കുന്നതിനെക്കുറിച്ച് തീരുമാനമറിയിക്കാൻ ജസ്റ്റിസ് എസ്. മുരളീധർ അധ്യക്ഷനായ ബെഞ്ച് ഡൽഹി പൊലീസിനോടു കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. അതിനു പിന്നാലെ കേസ് ജസ്റ്റിസ് മുരളീധറിന്റെ ബെഞ്ചിൽനിന്നു മാറ്റാൻ തീരുമാനമുണ്ടായി. ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ് – ഹരിയാന ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റി രാഷ്ട്രപതിയുടെ ഉത്തരവും അർധരാത്രിയോടെ പുറത്തുവന്നു.
6 തവണ മുന്നറിയിപ്പ്; അനങ്ങാതെ പൊലീസ്
ന്യൂഡൽഹി ∙ ഡൽഹിയിൽ സംഘർഷ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പു പൊലീസ് അവഗണിച്ചു. സ്പെഷൽ ബ്രാഞ്ച്, ഇന്റലിജൻസ് ബ്യൂറോ എന്നിവ 6 തവണ മുന്നറിയിപ്പു നൽകിയെന്നാണു വിവരം.
ഞായറാഴ്ച ബിജെപി നേതാവ് കപിൽ മിശ്ര നടത്തിയ വിവാദ പ്രസംഗത്തിനു പിന്നാലെയാണു രഹസ്യാന്വേഷണ വിഭാഗങ്ങൾ മുന്നറിയിപ്പു നൽകിയത്. വടക്കു കിഴക്കൻ ഡൽഹി ഡിസിപി വേദ്പ്രകാശ് സൂര്യയുടെ സാന്നിധ്യത്തിലായിരുന്നു മിശ്രയുടെ പ്രസംഗം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു രഹസ്യാന്വേഷണ വിഭാഗങ്ങൾ വയർലെസ് സന്ദേശം അയച്ചിരുന്നു. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവർ ഞായറാഴ്ച വൈകിട്ടു 3നു മൗജ്പുരിൽ എത്തണമെന്ന മിശ്രയുടെ ട്വീറ്റിനു പിന്നാലെയായിരുന്നു ആദ്യ മുന്നറിയിപ്പ്.
10,000 ഫോൺകോൾ; മിക്കതും ‘കേട്ടില്ല’ പൊലീസ്
തിങ്കളാഴ്ച മാത്രം ഡൽഹി പൊലീസ് കൺട്രോൾ റൂമിലേക്ക് (പിസിആർ) ആക്രമണം നടന്ന പ്രദേശങ്ങളിൽ നിന്നു 3,300 ഫോൺ സന്ദേശങ്ങളാണു ലഭിച്ചത്. എന്നാൽ പലസ്ഥലത്തും പൊലീസെത്തിയില്ല, നടപടിയെടുക്കാനും വൈകി. ചൊവ്വാഴ്ച സന്ദേശങ്ങളുടെ എണ്ണം 7520 ആയി. ഏകദേശം 7000 പൊലീസുകാരാണു വടക്കു കിഴക്കൻ ഡൽഹിയിലെ സ്റ്റേഷനുകളിലുള്ളത്. 900 പിസിആർ വാനുകളും.
English summary: No case for hate speech