ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടു; കമൽനാഥ് സർക്കാർ വീണേക്കും
Mail This Article
ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽനിന്നു രാജിവച്ചതോടെ മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിൽ. 6 മന്ത്രിമാരടക്കം സിന്ധ്യ പക്ഷക്കാരായ 22 എംഎൽഎമാർ രാജിവച്ചു.
സിന്ധ്യ ഇന്നു ബിജെപിയിൽ ചേർന്നേക്കും. തുടർന്ന് മധ്യപ്രദേശിൽനിന്നുള്ള രാജ്യസഭാ സ്ഥാനാർഥിയായി പാർട്ടി അദ്ദേഹത്തെ പ്രഖ്യാപിക്കുമെന്നും കേന്ദ്രമന്ത്രിസഭയിലെത്തുമെന്നും സൂചനയുണ്ട്.
സിന്ധ്യ ഇന്നലെ രാവിലെ ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. തുടർന്ന് ഇരുവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. അതിനുശേഷമാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് അയച്ചത്.
തൊട്ടുപിന്നാലെ, സിന്ധ്യയെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പുറത്താക്കുന്നതായി കോൺഗ്രസ് വ്യക്തമാക്കി. ഇന്നലെ വൈകിട്ട് സിന്ധ്യ ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത നീക്കം എന്തുകൊണ്ട് വൈകുന്നുവെന്നു വ്യക്തമല്ല. ഒപ്പമുള്ള എംഎൽഎമാർ ബിജെപിയിൽ ചേരാൻ വിസമ്മതിക്കുന്നതാണു കാരണമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. എംഎൽഎമാരുടെ രാജി സ്വീകരിച്ചാൽ കോൺഗ്രസ് സർക്കാർ ന്യൂനപക്ഷമാകും. 109 എംഎൽഎമാരുള്ള ബിജെപിക്ക് ഭരണം പിടിക്കാം.