ബലാബലത്തിനൊരുങ്ങി മധ്യപ്രദേശ്
Mail This Article
ഭോപാൽ ∙ മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെതിരായ അവിശ്വാസപ്രമേയം ഇന്നു തന്നെ പരിഗണിക്കണമെന്നു ഗവർണർ ലാൽജി ടണ്ഠൻ ആവശ്യപ്പെട്ടെങ്കിലും നിയമസഭാ സെക്രട്ടേറിയറ്റ് രാത്രി പുറത്തുവിട്ട കാര്യപരിപാടിയിൽ ഇതില്ല. ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിവസമായ ഇന്നു ഗവർണറുടെ നയപ്രഖ്യാപനവും നന്ദിപ്രമേയവും മാത്രമാണ് കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് ഗോപാൽ ഭാർഗവ ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ആവശ്യമായ നടപടി സ്വീകരിക്കാമെന്നു ഗവർണർ ഉറപ്പു നൽകിയതായി ഭാർഗവ പിന്നീടു മാധ്യമങ്ങളോടു പറഞ്ഞു.
ഗവർണറും സ്പീക്കർ നർമദാ പ്രസാദ് പ്രജാപതിയും തമ്മിലുള്ള അധികാരത്തർക്കത്തിലേക്കു കാര്യങ്ങൾ നീങ്ങുന്നുവെന്നാണു സൂചന.
കോൺഗ്രസ് എംഎൽഎമാർ ജയ്പുരിൽനിന്നു തിരിച്ചെത്തിയെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം കൂറു മാറിയ 22 വിമത എംഎൽഎമാർ എത്തിയിട്ടില്ല. 21 പേരും ബെംഗളൂരുവിൽ ഹോട്ടലിലാണ്.
വിമതർ നേരിട്ടു വന്നാൽ മാത്രമേ അവരുടെ രാജി സ്വീകരിക്കൂ എന്നും സ്പീക്കർ വ്യക്തമാക്കി. രാജി സ്വീകരിക്കുന്നതു നീട്ടിവച്ചാൽ അതും നിയമയുദ്ധത്തിനു വഴിയൊരുങ്ങും.