നിർഭയ: പ്രതികൾക്കായി തൂക്കുമരം ഒരുങ്ങി
Mail This Article
ന്യൂഡൽഹി ∙ നിർഭയക്കേസിലെ 4 പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, കേസുകൾ തീരാത്തതിനാൽ വാറന്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അവർ പട്യാല ഹൗസ് കോടതിയെ സമീപിച്ചു. അഡീഷനൽ സെഷൻസ് ജഡ്ജി ധർമേന്ദ്ര റാണ ഇക്കാര്യത്തിൽ തിഹാർ ജയിൽ അധികൃതരുടെ മറുപടി തേടി. ഹർജി ഇന്നു പരിഗണിക്കും.
അക്ഷയ് കുമാർ സിങ്ങിന്റെ രണ്ടാമത്തെ ദയാഹർജി രാഷ്ട്രപതിയുടെയും സംഭവം നടക്കുമ്പോൾ തനിക്കു പ്രായപൂർത്തിയായിരുന്നില്ലെന്ന വാദം തള്ളിയതിനെതിരെ പവൻ ഗുപ്തയുടെ പിഴവുതിരുത്തൽ ഹർജി സുപ്രീം കോടതിയുടെയും പരിഗണനയിലുണ്ട്. സംഭവദിവസം ഡൽഹിയിലുണ്ടായിരുന്നില്ലെന്നു കാട്ടി മുകേഷ് സിങ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.
നാളെ രാവിലെ 5.30നു വധശിക്ഷ നടപ്പാക്കണമെന്നാണു പട്യാല ഹൗസ് കോടതിയുടെ വാറന്റ്. ആരാച്ചാർ പവൻ ജല്ലാദ് നടപടികൾ പൂർത്തിയാക്കി. ഇതിനിടെ വിവാഹമോചനം ആവശ്യപ്പെട്ട് അക്ഷയ് കുമാറിന്റെ ഭാര്യ ബിഹാറിലെ ഔറംഗാബാദ് കോടതിയിൽ അപേക്ഷ നൽകി.