ജയിലിനു മുൻപിൽ കാത്തിരിപ്പ്; മധുരം പങ്കുവച്ച് ജനക്കൂട്ടം
Mail This Article
ന്യൂഡൽഹി ∙ കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും തിഹാർ ജയിലിനു മുന്നിൽ ഒത്തുചേർന്ന നൂറുകണക്കിനാളുകൾ വിളിച്ചു പറഞ്ഞു ‘നിർഭയ...നിങ്ങൾ എന്നും ജീവിക്കട്ടെ’. രാജ്യത്തെ നടുക്കിയ കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നതറിഞ്ഞ് ഒട്ടേറെപ്പേർ ജയിലിനു മുന്നിൽ തടിച്ചു കൂടി. വ്യാഴാഴ്ച പട്യാല ഹൗസ് കോടതി ശിക്ഷ റദ്ദാക്കില്ലെന്നു വ്യക്തമായതോടെ ജയിൽ പരിസരത്തേക്ക് ആളെത്തി തുടങ്ങി.
ഇതോടെ പൊലീസ് സുരക്ഷ ശക്തമാക്കി. ഹൈക്കോടതിയിലേക്കും സുപ്രീം കോടതിയിലേക്കും അപ്പീൽ നീണ്ടപ്പോൾ ജനങ്ങളുടെ ആകാംക്ഷ വർധിച്ചു. മാധ്യമപ്രവർത്തകരോട് അവർ വിവരങ്ങൾ തിരക്കി കാത്തിരുന്നു. ഒടുവിൽ മൂന്നരയോടെ അപ്പീൽ തള്ളിയെന്ന വിവരമെത്തിയപ്പോൾ കയ്യടി ഉയർന്നു.
ദേശീയപതാകയും മറ്റുമായി ആളുകൾ വീണ്ടും എത്തിക്കൊണ്ടിരുന്നു. പുലർച്ചെ വധശിക്ഷ നടപ്പായെന്ന വിവരം ലഭിച്ചപ്പോൾ ഭാരത് മാതാ കീ ജയ് വിളികൾ. മധുരം വിതരണം ചെയ്താണ് ജനക്കൂട്ടം ആഹ്ലാദം പങ്കിട്ടത്. ജയിലിനു പുറത്തു സന്തോഷം പങ്കുവച്ച സാമൂഹിക പ്രവർത്തക യോഗിത ഭഗ്യാനയുടെ കയ്യിലെ പോസ്റ്റർ ഇങ്ങനെയായിരുന്നു– ‘നിർഭയയ്ക്കു നീതി ലഭിച്ചു. മറ്റു പെൺകുട്ടികൾ കാത്തിരിക്കുകയാണ്’
English Summary: People gathered before tihar jail, distributed sweets