മധ്യപ്രദേശ് ; രാജിവച്ച 22 എംഎൽഎമാർ ബിജെപിയിലേക്ക്
Mail This Article
ന്യൂഡൽഹി ∙ മധ്യപ്രദേശിൽ കോൺഗ്രസിൽ നിന്നു രാജിവച്ച 22 എംഎൽഎമാർ ബിജെപിയിൽ ചേരും. ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡയെ സന്ദർശിച്ച നേതാക്കളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. കൈലാഷ് വിജയവർഗീയ, നരേന്ദ്രസിങ് തോമർ എന്നിവരും സന്നിഹിതരായിരുന്നു. കാവി ഷാളുകളണിയിച്ച് നഡ്ഡ അവരെ സ്വീകരിച്ചു.
മധ്യപ്രദേശിലെ ബിജെപി നിയമസഭാ കക്ഷി വൈകാതെ യോഗം ചേർന്ന് സർക്കാർ രൂപവൽക്കരിക്കാൻ അവകാശമുന്നയിക്കും. മുൻമുഖ്യമന്ത്രി ശിവ്‍രാജ് സിങ് ചൗഹാനു തന്നെയാണ് സാധ്യത.
അതിനിടെ, കമൽനാഥിന്റെ രാജി താൽക്കാലിക വിശ്രമം മാത്രമാണെന്ന് മധ്യപ്രദേശ് കോൺഗ്രസ് ട്വീറ്റ് ചെയ്തു. ഈ വർഷം ഓഗസ്റ്റ് 15ന് മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമൽനാഥ് തന്നെ ദേശീയ പതാക ഉയർത്തും. ഈ ട്വീറ്റ് സൂക്ഷിച്ചു വയ്ക്കാനും കോൺഗ്രസ് വെല്ലുവിളിച്ചിട്ടുണ്ട്. 25 സീറ്റുകളിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പിലാണു കോൺഗ്രസിന്റെ പ്രതീക്ഷ.