ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കാൻ അനുമതി നൽകിയ ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്ന് വേണ്ടത്ര സ്റ്റോക്കുണ്ടെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ് അറിയിച്ചു. കോവിഡ് രോഗികളെയോ രോഗം സംശയിച്ചവരെയോ ചികിത്സിക്കുന്നവർ, വീട്ടിൽ ക്വാറന്റീൻ ചെയ്യപ്പെട്ട രോഗികളുമായി ഇടപഴകിയവർ എന്നിവർക്കാണു മരുന്നു നൽകുക. ഐസിഎംആർ നിയോഗിച്ച കർമസമിതി, വൈറസ് ബാധയ്ക്ക് ഏറെ സാധ്യതയുള്ള വിഭാഗമെന്ന ഗണപ്പെടുത്തിൽപ്പെടുത്തിയാണ് ഇവരെ ശുപാർശ ചെയ്തത്. 

മലേറിയ ഒഴിവാക്കാൻ മുൻകരുതലായും രോഗം ബാധിച്ചവരെ ചികിത്സിക്കാനും ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിച്ചിരുന്നു. സാർസ് രോഗത്തിനെതിരെ ഉപയോഗിച്ചു ഫലം ചെയ്തതിന്റെ മുന്നനുഭവവും നിലവിലെ ലബോറട്ടറി പഠനങ്ങൾ നൽകിയ ആത്മവിശ്വാസവുമാണ് മരുന്നിനു പച്ചക്കൊടി കാട്ടാൻ ഐസിഎംആറിനെ പ്രേരിപ്പിച്ചത്.

ഹൈഡ്രോക്സി ക്ലോറോക്വിനു രോഗം ഭേദമാക്കാൻ ശേഷിയുണ്ടെന്ന പ്രതീക്ഷ നേരത്തേ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കുവച്ചിരുന്നു.

മരുന്നിങ്ങനെ 

കോവിഡ് രോഗികളെയോ രോഗം സംശയിച്ചവരെയോ ചികിത്സിക്കുന്ന ആരോഗ്യപ്രവർത്തകരാണെങ്കിൽ ആദ്യദിനം രണ്ടുനേരം 400 മില്ലിഗ്രാം വീതം, ശേഷം ആഴ്ചയിൽ ഒരു തവണ 400 മില്ലിഗ്രാം വീതം തുടർച്ചയായി ഏഴാഴ്ചകളിൽ. വീട്ടിൽ ക്വാറന്റീനിലുള്ള കോവിഡ് സ്ഥിരീകരിച്ചവരുമായി ഇടപഴകുന്നവരാണെങ്കിൽ ആദ്യദിനം രണ്ടുനേരം 400 മില്ലിഗ്രാം, ശേഷം, ആഴ്ചയിൽ ഒരുതവണ 400 മില്ലിഗ്രാം വീതം തുടർച്ചയായ മൂന്നാഴ്ചകളിൽ. (ഉച്ചഭക്ഷണത്തോടൊപ്പമാണ് മരുന്നു കഴിക്കേണ്ടത്). 

ഇതുപ്രധാനം 

∙ 15 വയസ്സിനു താഴെയുള്ളവർക്കും നേത്രസംബന്ധമായ പ്രശ്നമുള്ളവർക്കും മരുന്ന് നൽകരുത്. 

∙ രോഗിയുമായി ഇടപഴകിയതിനാൽ രോഗസാധ്യതയുള്ളവർ പ്രതിരോധ മരുന്ന് ഉപയോഗിച്ച ശേഷവും ഹോം ക്വാറന്റീനിൽ തുടരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com