രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവച്ചു
Mail This Article
ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധ നടപടികളുടെ പശ്ചാത്തലത്തിൽ, രാജസ്ഥാനും മധ്യപ്രദേശുമുൾപ്പെടെ 7 സംസ്ഥാനങ്ങളിൽ നാളെ നടക്കേണ്ടിയിരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് അനിശ്ചിത കാലത്തേക്കു മാറ്റിവച്ചു. സ്ഥാനാർഥി പട്ടികയ്ക്കു മാറ്റമില്ലെന്നും പുതിയ തീയതി പിന്നീടു പ്രഖ്യാപിക്കുമെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി.
സ്ഥാനാർഥികളിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്, കോൺഗ്രസിൽ നിന്ന് ഈയിടെ ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവരുണ്ട്.
മൊത്തം 17 സംസ്ഥാനങ്ങളിലായി 55 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരുന്നത്. ഇതിൽ 10 സംസ്ഥാനങ്ങളിൽ 37 സീറ്റുകളിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
രാജസ്ഥാനും മധ്യപ്രദേശിനും പുറമേ, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ജാർഖണ്ഡ്, മണിപ്പുർ, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ 18 സീറ്റിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്.
ഈ സംസ്ഥാനങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതു കണക്കിലെടുക്കേണ്ടതുണ്ടെന്നും ജനപ്രാതിനിധ്യ നിയമത്തിലെ 153ാം വകുപ്പു പ്രകാരമുള്ള അധികാരമുപയോഗിച്ചാണ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതെന്നും കമ്മിഷൻ വ്യക്തമാക്കി.