24 മണിക്കൂറിൽ രോഗികൾ 376; സിബിഎസ്ഇ പരീക്ഷ വെട്ടിച്ചുരുക്കും
Mail This Article
ന്യൂഡൽഹി ∙ രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്നലെ. വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 376 പേർക്കു രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ മൊത്തം രോഗബാധിതർ 1637.
സിബിഎസ്ഇ പരീക്ഷ വെട്ടിച്ചുരുക്കും
ന്യൂഡൽഹി ∙ കോവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച ബോർഡ് പരീക്ഷകൾ നടത്താനുളള അനുകൂല സാഹചര്യമെത്തിയാൽ, തുടർന്നുള്ള അഡ്മിഷന് അനിവാര്യമായ വിഷയങ്ങൾക്കു മാത്രം പരീക്ഷ നടത്താൻ സിബിഎസ്ഇ തീരുമാനം. 29 വിഷയങ്ങളാണ് അനിവാര്യമായും പരീക്ഷ നടത്തേണ്ടതായി സിബിഎസ്ഇ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇവയിൽ പ്ലസ്ടുവിലെ 12 എണ്ണം മാത്രമാണ് കേരളത്തിൽ ബാധകമായിട്ടുള്ളത്; ബാക്കി ഡൽഹി മേഖലയ്ക്കു മാത്രമാണു ബാധകം.
പരീക്ഷ നടത്താത്ത വിഷയങ്ങളിലെ തുടർനടപടിക്രമങ്ങൾ താമസിയാതെ വ്യക്തമാക്കും. ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലെ എല്ലാ വിദ്യാർഥികളെയും ജയിപ്പിക്കും. 9,11 ക്ലാസുകളിൽ ടേം, പീരിയോഡിക്കൽ പരീക്ഷകളും പ്രോജക്ടുകളും വിലയിരുത്തി അർഹരെ ജയിപ്പിക്കണം. ശേഷിക്കുന്നവർക്ക് ഓൺലൈൻ, ഓഫ്‌ലൈൻ രീതികളിൽ സ്‌കൂൾ പരീക്ഷയ്ക്ക് അവസരമുണ്ടാകും.
വിദേശ രാജ്യങ്ങളിൽ ഇനിയുള്ള പരീക്ഷകൾ നടത്തില്ല.
സംരക്ഷണകവചം: നിലപാട് പറയാൻ കേന്ദ്രത്തോട് സുപ്രീം കോടതി
ന്യൂഡൽഹി ∙ കോവിഡ് ചികിത്സയിൽ ഏർപ്പെടുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റും ലോകാരോഗ്യ സംഘടന അംഗീകരിച്ച സംരക്ഷണ കവചങ്ങൾ ലഭ്യമാക്കണമെന്ന ഹർജിയിൽ നിലപാടു പറയാൻ കേന്ദ്ര സർക്കാരിനു സുപ്രീം കോടതി നിർദേശം. നാഗ്പുരിലെ ഡോ.ജെനിൽ ബെനറ്റിന്റെ ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.