കോവിഡ് പരിശോധനയിൽ ഇന്ത്യ പിന്നിൽ: രാഹുൽ, പ്രിയങ്ക
Mail This Article
ന്യൂഡൽഹി∙ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കയും. രാജ്യത്തു രോഗവ്യാപനം കണ്ടെത്തുന്നതിനാവശ്യമായ തോതിൽ പരിശോധനകൾ നടത്തുന്നില്ലെന്ന് ഇരുവരും കുറ്റപ്പെടുത്തി.
ഇന്ത്യയിൽ 10 ലക്ഷത്തിൽ 29 എന്ന തോതിൽ മാത്രമാണു പരിശോധനയെന്നു രാഹുൽ പറഞ്ഞു. പാക്കിസ്ഥാനിൽ ഇത് 67 ആണ്. ശ്രീലങ്ക (97), യുകെ (1891), യുഎസ് (2732), ജർമനി (5812), ഇറ്റലി (7122), ദക്ഷിണ കൊറിയ (7622) എന്നിങ്ങനെയാണു മറ്റു രാജ്യങ്ങളിലെ തോത്. മോദിയുടെ അലംഭാവമാണ് ഇവിടെ പരിശോധന കുറയാൻ കാരണം. ജനങ്ങളെക്കൊണ്ട് കയ്യടിപ്പിച്ചും ആകാശത്തേക്കു ടോർച്ച് തെളിച്ചും പ്രശ്നം പരിഹരിക്കാനാവില്ലെന്നും പറഞ്ഞു.
പരമാവധി ആളുകളെ പരിശോധിച്ചാലേ രോഗം തടയാൻ സാധിക്കൂവെന്നു പ്രിയങ്ക പറഞ്ഞു. രോഗവ്യാപന തോത്, ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങൾ തുടങ്ങിയ വിവരങ്ങൾ അങ്ങനെ ലഭിക്കും. ഡോക്ടർമാർക്കും നഴ്സുമാർക്കും വേണ്ടത്ര സുരക്ഷാ കിറ്റുകൾ ലഭ്യമാക്കാനും ഉടൻ നടപടി സ്വീകരിക്കണമെന്നു പ്രിയങ്ക ആവശ്യപ്പെട്ടു.