പിതാവിനെ പിന്നിലിരുത്തി ജ്യോതി സൈക്കിൾ ചവിട്ടിയത് 1200 കിലോമീറ്റർ
Mail This Article
ദർഭംഗ (ബിഹാർ) ∙ രോഗബാധിതനായ പിതാവിനെ പിൻസീറ്റിലിരുത്തി 1200 കിലോമീറ്റർ സൈക്കിൾ ചവിട്ടി സ്വന്തം നാട്ടിലെത്തിയ ജ്യോതികുമാരി എന്ന പെൺകുട്ടിയാണ് ബിഹാറിലെ ലോക്ഡൗൺ ഹീറോ. 15 വയസ്സുള്ള ജ്യോതി ഹരിയാനയിലെ ഗുരുഗ്രാമിൽനിന്ന് പിതാവ് മോഹൻ പാസ്വാനുമായി നടത്തിയ യാത്ര ഫിറ്റ്നസ് മന്ത്രവുമായി ജീവിക്കുന്ന സൈക്ലിങ് താരങ്ങളെപ്പോലും അമ്പരപ്പിക്കുന്നതാണ്.
ഗുരുഗ്രാമിൽ ഇ–റിക്ഷ ഓടിച്ചു ജീവിക്കുന്ന മോഹൻ പാസ്വാന് അപകടത്തിൽ പരുക്കേറ്റതോടെ ജീവിതം വഴിമുട്ടി. ലോക്ഡൗണിന്റെ ആദ്യ മാസംതന്നെ വാടക കൊടുക്കാത്തതിന്റെ പേരിൽ വീട്ടുടമ ഇറക്കിവിടാനൊരുങ്ങി. ഒടുവിൽ മകളുടെ തീരുമാനത്തിനു പിതാവ് വഴങ്ങി. ചെറിയ ദൂരമല്ല താണ്ടുന്നത്, പിന്നിൽ ഭാരമുള്ള ഒരാളുണ്ട് എന്നതൊന്നും ജ്യോതിയുടെ തീരുമാനത്തെ പിന്നോട്ടു വലിച്ചില്ല.
കയ്യിലുണ്ടായിരുന്ന പൈസ കൊണ്ട് സെക്കൻഡ് ഹാൻഡ് സൈക്കിൾ വാങ്ങി. പിതാവിനെ കാരിയറിലിരുത്തി സൈക്കിൾ പുറപ്പെട്ടു. ദിവസവും 40 കിലോമീറ്റർ യാത്ര. പാതയോരത്തു ചിലർ നൽകുന്ന ഭക്ഷണം കൊണ്ടു വിശപ്പടക്കി. സഹതാപം തോന്നിയ ലോറി ഡ്രൈവർമാർ ഇടയ്ക്ക് ലിഫ്റ്റ് നൽകി. സിരുഹള്ളിയിലെ ഗ്രാമത്തിൽ ക്വാറന്റീനിലാണ് ഇപ്പോൾ അച്ഛനും മകളും. നാട്ടിൽ അങ്കണവാടി അധ്യാപികയാണ് അമ്മ. 4 സഹോദരങ്ങളുമുണ്ട്.