രാജ്യത്ത് രോഗികൾ 1.17 ലക്ഷം; മഹാരാഷ്ട്രയിൽ രോഗമുക്തി വൈകുന്നു
Mail This Article
ന്യൂഡൽഹി ∙ രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും അയ്യായിരത്തിലേറെ പുതിയ കോവിഡ് രോഗികൾ. 5546 പേർക്കു കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗികൾ 1,17,743. മരണം 3566.
മുംബൈ, ചെന്നൈ, ബെംഗളൂരു ∙ കോവിഡിൽ നിന്നു സുഖം പ്രാപിക്കുന്നവരുടെ ദേശീയ ശരാശരി 40 ശതമാനമായിരിക്കെ മഹാരാഷ്ട്രയിൽ ഇത് 25% മാത്രം. മഹാരാഷ്ട്രയിൽ വൻ തോതിൽ രോഗം പടർന്ന ഈ മാസം 21 ദിവസത്തിനിടെ കോവിഡ് ബാധിച്ചത് മുപ്പതിനായിരത്തിലേറെ പേർക്കാണ്. മാർച്ച് അവസാനിക്കുമ്പോൾ 302 രോഗികളുണ്ടായിരുന്നിടത്ത് ഇപ്പോൾ രോഗികൾ 41,642. ഇതിൽ 25,500 പേരും മുംബൈയിൽ.
മൊത്തം രോഗികളിൽ സുഖപ്പെട്ടത് പതിനായിരത്തിലേറെപ്പേർ മാത്രം. ഇൗ മാസം ഇതുവരെ കോവിഡ് മരണം 995. ഇന്നലെ 64 പേർ മരിച്ചതിൽ 41 പേരും മുംബൈയിൽ. സംസ്ഥാനത്ത് മൊത്തം മരണം 1454. അഞ്ച് ദിവസമായി 2000നു മുകളിലാണു പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം.
അതേസമയം, രോഗികളുടെ എണ്ണത്തിൽ രാജ്യത്തു രണ്ടാമതാണെങ്കിലും മരണനിരക്ക് കുറവായതിന്റെ ആശ്വാസത്തിലാണു തമിഴ്നാട്; 0.69%. ഇന്നലെ 7 പേർ കൂടി മരിച്ചതോടെ കോവിഡ് മരണം 94 ആയി. തുടർച്ചയായ അഞ്ചാം ദിനവും രോഗികൾ 500 നുമുകളിലാണ്. ഇന്നലെ 776 പേർക്കു കൂടി സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതർ 13,969. ഇതിൽ ചെന്നൈയിൽ മാത്രം രോഗികൾ 8795. കേരളത്തിൽ നിന്ന് വന്ന ഒരാളുൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 79 പേരും പുതിയ രോഗികളിൽപ്പെടുന്നു. സീരിയൽ, ടിവി ഷോ ഷൂട്ടിങ് അനുമതിയുൾപ്പെടെ ഇളവുകൾ തുടരുകയാണു തമിഴ്നാട് സർക്കാർ.
കേരളത്തിൽ നിന്ന് ഉഡുപ്പിയിലെത്തിയ ആൾ ഉൾപ്പെടെ 143 പേർക്കു കൂടി രോഗം കണ്ടെത്തിയതോടെ കർണാടകയിൽ കോവിഡ് ബാധിതർ 1605. മരണം 41. ആഭ്യന്തര ട്രെയിൻ സർവീസ് ഇന്നു ഭാഗികമായി പുനരാരംഭിക്കും.