ADVERTISEMENT

കൊൽക്കത്ത ∙ ബംഗാൾ, ഒഡീഷ തീരങ്ങളെ ചുഴറ്റിയെറിഞ്ഞ ഉംപുൻ ചുഴലിക്കാറ്റിൽ ബംഗാളിൽ 72 പേർ മരിച്ചു. ബംഗാളിലെ ഉത്തര, ദക്ഷിണ 24 പർഗാനാസ് ജില്ലകളിൽ കനത്ത നാശനഷ്ടം. ആയിരക്കണക്കിനു വീടുകൾ തകർന്നു. കൊൽക്കത്ത വിമാനത്താവളം വെള്ളത്തിൽ മുങ്ങി. കെട്ടിടങ്ങൾ തകർന്നു. വൈദ്യുതി, ടെലിഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ നിശ്ചലമായി. ഗതാഗതം നിലച്ചു.

ഒഡീഷയുടെ തീരമേഖലകളിലും വൻ നാശമുണ്ട്. ബംഗ്ലദേശിൽ 10 മരണം സ്ഥിരീകരിച്ചു. ജീവിതത്തിൽ ഇത്രയും ഭീകരമായ ചുഴലിക്കാറ്റ് കണ്ടിട്ടില്ലെന്നും 2 ജില്ലകൾ പൂർണമായി തകർന്നുവെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ദുരിതബാധിത മേഖലകളി‍ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വ്യോമനിരീക്ഷണം നടത്തും. 

മണിക്കൂറിൽ 190 കിലോമീറ്റർ വേഗത്തിൽ ബുധനാഴ്ച കരയിലേക്കു കയറിയ ഉംപുന്റെ ശക്തി ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 30–40 കിലോമീറ്ററായി ശക്തികുറഞ്ഞ് ഉംപുൻ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കു പ്രവേശിക്കുമെന്നാണു പ്രവചനം.

തീരങ്ങളെ തകർത്ത് ഉംപുൻ

കൊൽക്കത്ത ∙ നൂറു വർഷത്തിനിടെ സംസ്ഥാനത്തു വീശിയ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ ഉംപുനിൽ വിറങ്ങലിച്ച് ബംഗാൾ. 72 പേർ മരിച്ചുവെന്നാണു ബംഗാൾ സർക്കാരിന്റെ കണക്കെങ്കിലും കൂടിയേക്കുമെന്നാണു സൂചന. ഒഡീഷയിൽ ദുരിതം 45 ലക്ഷം പേരെ ബാധിച്ചു. മരണങ്ങളെക്കുറിച്ചു വ്യക്തതയില്ല.

രണ്ടു സംസ്ഥാനങ്ങളുടെയും തീരമേഖലകൾ തകർന്നടിഞ്ഞ നിലയിലാണ്. കോടിക്കണക്കിനു രൂപയുടെ നാശമുണ്ടായി. കൃഷിഭൂമിയിൽ വെള്ളം കയറി. വൈദ്യുതി, ടെലിഫോൺ പോസ്റ്റുകൾ, മൊബൈൽ ടവറുകൾ എന്നിവ തകർന്നുവീണു. ബംഗാളിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 2.5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.മരം വീണും പൊട്ടിവീണ വൈദ്യുതക്കമ്പികളിൽനിന്നു ഷോക്കേറ്റും വെള്ളത്തിൽവീണുമാണു കൂടുതൽ മരണങ്ങളും.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാൾ, ഒഡീഷ മുഖ്യമന്ത്രിമാരുമായി സംസാരിച്ച് സ്ഥിതി വിലയിരുത്തി.കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾ ആൾനാശം കുറച്ചുവെന്നു ഡൽഹിയിൽ നാഷനൽ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി (എൻസിഎംസി) യോഗം വിലയിരുത്തി. 

ദുരന്ത നിവാരണ സേനയെ നിയോഗിച്ചതും ബംഗാളിലും ഒഡീഷയിലുമായി 7 ലക്ഷം പേരെ മുൻകൂർ മാറ്റിപ്പാർപ്പിക്കാനായതും പ്രയോജനം ചെയ്തുവെന്ന് ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ പറഞ്ഞു.

ഇന്നും വ്യാപക മഴ

തിരുവനന്തപുരം ∙ കേരളത്തിൽ ഇന്നും വ്യാപക മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്.

English Summary: 72 killed in Amphan’s march through Bengal, PM Modi to visit today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com