കോവിഡ്; പ്രതിദിന പരിശോധന ലക്ഷം കടന്നു
Mail This Article
ന്യൂഡൽഹി ∙ പ്രതിദിന കോവിഡ് പരിശോധന വർധിപ്പിച്ച് സംസ്ഥാനങ്ങളും. രോഗികൾ ക്രമാതീതമായി കൂടുന്ന മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി എന്നിവയ്ക്കൊപ്പം സ്ഥിതി മെച്ചപ്പെട്ട ആന്ധ്ര പ്രദേശ്, രാജസ്ഥാൻ, കർണാടക, ഒഡീഷ എന്നീ സംസ്ഥാനങ്ങളും പരിശോധന കാര്യമായി വർധിപ്പിച്ചിട്ടുണ്ട്. 1500ലേറെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടും പരിശോധനയിൽ ഏറെ പിന്നിൽ തെലങ്കാനയും പഞ്ചാബും ബിഹാറുമാണ്. രോഗികളുടെ എണ്ണം കുറഞ്ഞെന്ന ആശ്വാസമുണ്ടെങ്കിലും പരിശോധനയിൽ കേരളവും താരതമ്യേന പിന്നിലാണ്. 49833 സാംപിളുകളാണ് ഇതേവരെ കേരളം പരിശോധനയ്ക്കയച്ചതെന്നു കണക്കുകൾ.
ജനസംഖ്യാനുപാതികമായി കോവിഡ് പരിശോധന വർധിപ്പിച്ചിട്ടില്ലെങ്കിലും ആകെ 27 ലക്ഷത്തിലേറെപ്പേരെ പരിശോധിക്കാൻ കഴിഞ്ഞതു നേട്ടമായി സർക്കാർ ചൂണ്ടിക്കാട്ടുന്നു. തുടർച്ചയായി മൂന്നാംദിവസവും പ്രതിദിന പരിശോധന 1 ലക്ഷം കടന്നു. ജൂൺ അവസാനത്തോടെ പരിശോധന ഇരട്ടിയാക്കാനാണു ശ്രമം.
നിലവിൽ ഇന്ത്യയുടെ കോവിഡ് പരിശോധനയുടെ 75% കിറ്റും ആഭ്യന്തര ഉൽപാദകരിൽ നിന്നാണെന്നതും നേട്ടമാണ്. നിലവിൽ ഇന്ത്യയിൽ 569 ലാബുകളിലാണു കോവിഡ് പരിശോധനയ്ക്ക് അനുമതിയുള്ളത്. ഇതിൽ 396 എണ്ണം സർക്കാർ മേഖലയിലും 173 എണ്ണം സ്വകാര്യ മേഖലയിലുമാണ്.
കോവിഡ് സാംപിൾ പരിശോധന ഇങ്ങനെ:
ഇന്ത്യ 26,15,920
മഹാരാഷ്ട്ര 3,07,535
തമിഴ്നാട് 3,60,068
ഗുജറാത്ത് 1,60,772
ഡൽഹി 1,50,282
രാജസ്ഥാൻ 2,65,555
മധ്യപ്രദേശ് 1,20,737
ഉത്തർപ്രദേശ് 1,91,164
പശ്ചിമ ബംഗാൾ 1,11,002
ആന്ധ്രാ പ്രദേശ് 2,67,612
പഞ്ചാബ് 57,737
തെലങ്കാന 23,388
ബിഹാർ 53,361
കർണാടക 1,66,781
ഒഡീഷ 1,05,914
ഹരിയാന 3944
കേരളം 48,543
ജാർഖണ്ഡ് 39,402
(ബുധനാഴ്ച വരെയുള്ള കണക്ക്)