തൊഴിൽ നിയമ അട്ടിമറിക്കെതിരെ യൂണിയനുകളുടെ വ്യാപക സമരം
Mail This Article
ന്യൂഡൽഹി ∙ തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്ന കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ നീക്കത്തിനെതിരെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ രാജ്യവ്യാപക സമരം. ലോക്ഡൗണിനിടെ നടന്ന പ്രതിഷേധത്തിൽ സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവാ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി തുടങ്ങിയ സംഘടനകൾ ഭാഗമായി. തൊഴിൽ നിയമ അട്ടിമറിയും സ്വകാര്യവൽക്കരണവും ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ഇ–മെയിൽ നിവേദനവും അയച്ചു.
ഡൽഹി രാജ്ഘട്ടിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു നിരാഹാര സമരം നടത്തിയ സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ, പ്രസിഡന്റ് കെ. ഹേമലത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം ജില്ലയിൽ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ 204 കേന്ദ്രങ്ങളിൽ സമരം നടത്തി. രാജ്ഭവനു മുന്നിൽ സിഐടിയു സംസ്ഥാന അധ്യക്ഷൻ ആനത്തലവട്ടം ആനന്ദനും ഏജീസ് ഓഫിസിനു മുന്നിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനും ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ അണിനിരന്നു.
English Summary: Strike by unions