കുടിയേറ്റത്തൊഴിലാളി പലായനം: 100 കിലോമീറ്റർ നടന്ന ഗർഭിണി പ്രസവിച്ചു; കുഞ്ഞു മരിച്ചു
Mail This Article
അംബാല (ഹരിയാന)∙ ഒൻപതു മാസം ഗർഭവുമായി പഞ്ചാബിലെ യുധിയാനയിൽനിന്നു ബിഹാറിലെ സ്വന്തം ഗ്രാമത്തിലേക്കു കാൽനട യാത്ര തുടങ്ങിയ കുടിയേറ്റത്തൊഴിലാളിയുടെ ഭാര്യ വഴിമധ്യേ പ്രസവിച്ചു; നിമിഷങ്ങൾക്കകം കുഞ്ഞു മരിച്ചു.
യുധിയാനയിൽ ഫാക്ടറി തൊഴിലാളിയായ ജതിൻ റാമിന്റെ ഭാര്യയായ ബിന്ദിയയ്ക്ക്, നൂറിലേറെ കിലോമീറ്റർ നടന്നു തളർന്നു ഹരിയാനയിലെ അംബാലയിലെത്തിയപ്പോഴാണു പ്രസവവേദന തുടങ്ങിയത്. പൊലീസ് സഹായത്തോടെ ആശുപത്രിയിലെത്തിച്ചയുടൻ പെൺകുഞ്ഞിനു ജന്മം നൽകിയെങ്കിലും പിന്നാലെ കുഞ്ഞു മരിച്ചു. സംസ്കാരം അംബാലയിൽത്തന്നെ നടത്തി.
സ്പെഷൽ ട്രെയിനിൽ രജിസ്റ്റർ ചെയ്യാൻ കഴിയാതെ വന്നപ്പോൾ ഭാര്യയുമായി നടക്കാൻ തീരുമാനിക്കുകയായിരുന്നെന്നു ജതിൻ റാം പറഞ്ഞു. ജോലി നഷ്ടപ്പെട്ടിരുന്നതിനാൽ ആവശ്യത്തിനു ഭക്ഷണം വാങ്ങാനും പണമില്ലായിരുന്നു. അംബാലയിലെ ഒരു സന്നദ്ധ സേവന സംഘടന ഇവർക്കു സുരക്ഷിതമായി നാട്ടിലെത്താനുള്ള സഹായം ഉറപ്പു നൽകിയിട്ടുണ്ട്.
English Summary: Pregnant lady who walked 100 kilometres delivers buy new born dies