കോവിഡ്: ഇന്ത്യ ലോകത്തിന്റെ ഫാർമസിയെന്ന് ഫ്രാൻസ്
Mail This Article
ന്യൂഡൽഹി∙ കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയുടേത് നിർണായക പങ്കെന്ന് ഫ്രഞ്ച് അംബാസഡർ ഇമ്മനുവൽ ലെനൈൻ. കോവിഡ് പൊട്ടിപ്പുറപ്പെട്ടതുമുതൽ ഇന്ത്യ ആഗോളതലത്തിൽ കാര്യങ്ങൾ ഏകോപിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. 133 രാജ്യങ്ങളിലേക്കായി 44.6 കോടി ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകളും 154 കോടി പാരസെറ്റാമോൾ ഗുളികകളും ഇന്ത്യ വിതരണം ചെയ്തു. ലോകനേതാക്കളുടെ അഭിനന്ദനം പിടിച്ചുപറ്റിയ നടപടിയായിരുന്നു ഇത്.
3.3 ലക്ഷം ആളുകൾ മരിക്കുകയും 50 ലക്ഷം ആളുകളെ രോഗബാധിതരാക്കുകയും ചെയ്ത കൊറോണ വൈറസിനെതിര വാക്സിൻ കണ്ടെത്തുന്നതിന് ആഗോളതലത്തിൽ വൻ പോരാട്ടമാണ് നടക്കുന്നത്. കോവിഡിനെതിരെ മരുന്നു കണ്ടുപടിക്കേണ്ടതും അതു തുല്യമായി വിതരണം ചെയ്യേണ്ടതും വളരെ പ്രധാനമാണ്.
ഇന്ത്യയാണ് ആഗോളലതലത്തിൽ ജനറിക് മരുന്നുകളും വാക്സിനും ഉൽപ്പാദിപ്പിക്കുന്നതിൽ മുൻപന്തിയിൽ. നിരവധി പരീക്ഷണശാലകൾ വാക്സിൻ കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലാണ്. കോവിഡിനെ തുരത്തുന്നതിനാവശ്യമായ മരുന്നുകൾ സമയബന്ധിതമായും തുല്യമായും ലഭ്യമാക്കുന്നതിന് ലോകാരോഗ്യ സംഘടനയിൽ (ഡബ്ല്യുഎച്ച്ഒ) അവതരിപ്പിച്ച യൂറോപ്യൻ പ്രമേയം ഇന്ത്യയും ഫ്രാൻസും പിന്താങ്ങി.
കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ലോകത്തിന്റെ ഫാർമസിയാണ് ഇന്ത്യയെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയും ഫ്രാൻസും പുലർത്തുന്നത് ഈ നൂറ്റാണ്ടിന്റെ മാതൃകാപരമായ അന്താരാഷ്ട്രബന്ധമാണ്. മാനുഷിക വിഷയങ്ങളിൽ അന്താരാഷ്ട്ര ബന്ധങ്ങളുടെ പ്രാധാന്യം കോവിഡ് പ്രതിസന്ധിയിലൂടെ വ്യക്തമായി. തീവ്രപരിചരണ വിഭാഗത്തിലുള്ളവർക്കാവശ്യമായ മരുന്നുകൾ ഇന്ത്യയിൽനിന്നും കയറ്റി അയയ്ക്കാൻ അനുമതി നൽകിയതിൽ ഏറെ നന്ദിയുണ്ട്.
കോവിഡിന്റെ ഉദ്ഭവം എവിടെയാണെന്നു കണ്ടെത്തുന്നതിന് ആഗോളതലത്തിൽ അന്വേഷണം ആവശ്യമാണ്. ഭാവിയിൽ പ്രതിസന്ധികളെ നേരിടേണ്ടതുണ്ട്. എങ്ങനെയാണ് പ്രതിസന്ധി മറികടക്കേണ്ടതെന്നു വിശകലനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
English summary: India-pharmacy of the world