യുഎസ് മധ്യസ്ഥത ആവശ്യമില്ല: രാജ്നാഥ് സിങ്
Mail This Article
ന്യൂഡൽഹി ∙ അതിർത്തിത്തർക്കം പരിഹരിക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ നയതന്ത്ര, സേനാ തലങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. യുഎസിന്റെ മധ്യസ്ഥത ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യം യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പറെ അറിയിച്ചിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാഗ്ദാനത്തോടു ചൈനയും സമാന രീതിയിലാണു പ്രതികരിച്ചത്.
അയൽ രാജ്യങ്ങളുമായി ഊഷ്മള ബന്ധം നിലനിർത്തുക എന്നതാണ് ഇന്ത്യയുടെ നയം. എന്നാൽ, ചില സാഹചര്യങ്ങൾ ചൈനയുമായി തർക്കങ്ങൾക്കു കാരണമായിട്ടുണ്ട് – രാജ്നാഥ് ചൂണ്ടിക്കാട്ടി.
തർക്കപരിഹാരത്തിന് അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും സേനാ കമാൻഡർമാർ തമ്മിൽ നടത്തിയ നാലാം ചർച്ചയും പരാജയപ്പെട്ടു. കടന്നുകയറ്റം ലക്ഷ്യമിട്ടുള്ള നീക്കങ്ങളിൽ നിന്നു ചൈന പിൻമാറണമെന്ന നിലപാടിൽ ഇന്ത്യയും അതിർത്തി റോഡ് നിർമാണം ഇന്ത്യ നിർത്തിവയ്ക്കണമെന്ന ആവശ്യത്തിൽ ചൈനയും ഉറച്ചുനിൽക്കുകയാണ്.