പലായനത്തിനിടെ മരിച്ചത് 251 അതിഥിത്തൊഴിലാളികൾ
Mail This Article
ന്യൂഡൽഹി ∙ മേയ് 31 വരെയുള്ള ലോക്ഡൗൺ കാലത്ത് 251 അതിഥിത്തൊഴിലാളികൾ വീട്ടിലെത്താനുള്ള പലായനത്തിനിടെ മരിച്ചതായി മനുഷ്യാവകാശ സംഘടനയുടെ റിപ്പോർട്ട്. 170 തൊഴിലാളികൾ അപകടങ്ങളിലും 81 പേർ ശ്രമിക് ട്രെയിനുകളിലും മരിച്ചു.
അതിഥിത്തൊഴിലാളികളുടെയും പാവങ്ങളുടെയും അവസ്ഥ കണക്കിലെടുക്കാതെയുള്ള ലോക്ഡൗൺ പ്രഖ്യാപനം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനയുണ്ടാക്കിയതായും റൈറ്റ്സ് ആൻഡ് റിസ്ക്സ് അനാലിസിസ് ഗ്രൂപ്പിന്റെ പഠന റിപ്പോർട്ടിൽ പറഞ്ഞു.
ചേരികളിലും അതിഥിത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിലും രോഗം പടർന്ന ശേഷമാണ് അവരെ മടങ്ങാൻ അനുവദിച്ചത്. രോഗവാഹകരായാണു പലരും നാട്ടിൽ തിരിച്ചെത്തിയത്. ബിഹാറിൽ എത്തിയ 2433 പേർ രോഗബാധിതരായിരുന്നു.
മാർച്ച് 24ന് ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ ഇന്ത്യയിൽ 546 രോഗബാധിതരും 10 മരണവുമായിരുന്നു. മേയ് 31ന് അത് 1,82,142 രോഗബാധിതരും 5164 മരണവുമായി. ലോക്ഡൗൺ പിൻവലിക്കുന്നതു സാമ്പത്തിക കാരണങ്ങളാലാണെന്നും രോഗം നിയന്ത്രണ വിധേയമായതു കൊണ്ടല്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു.