അതിർത്തി പ്രശ്നത്തിൽ ബിജെപിക്കൊപ്പം: മായാവതി
Mail This Article
ന്യൂഡൽഹി ∙ ചൈനീസ് ആക്രമണ വിഷയത്തിൽ പ്രതിപക്ഷത്തെ ഭിന്നത വ്യക്തമാക്കി ബിഎസ്പി നേതാവ് മായാവതിയും. വിഷയത്തിൽ ബിഎസ്പിയുടെ നിലപാട് ബിജെപിക്ക് ഒപ്പമാണെന്നു മായാവതി പ്രഖ്യാപിച്ചതോടെ കോൺഗ്രസ് കൂടുതൽ ഒറ്റപ്പെട്ടു. പ്രതിപക്ഷ നിരയിൽ നിന്ന് ശക്തയായ ഒരാൾ കൂടി പിന്മാറുന്നത് രാഷ്ട്രീയനേട്ടമാണെന്ന വിലയിരുത്തലിലാണ് ബിജെപി.
കഴിഞ്ഞ ദിവസം എൻസിപി നേതാവ് ശരദ് പവാറും ഈ വിഷയത്തിൽ കേന്ദ്രസർക്കാരിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. 1962ൽ ചൈന 4500 ചതുരശ്ര കിലോമീറ്റർ പിടിച്ചെടുത്തതു മറക്കരുതെന്നും ദേശീയ സുരക്ഷയുടെ കാര്യത്തിൽ രാഷ്ട്രീയം കളിക്കരുതെന്നും പവാർ പറഞ്ഞു. അതിനു പിന്നാലെയാണ് മായാവതിയും നിലപാടു പ്രഖ്യാപിച്ചത്.
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും ആഭ്യന്തര മന്ത്രി അമിത്ഷായും കോൺഗ്രസിനെയും രാഹുൽഗാന്ധിയെയും നിശിതമായി വിമർശിച്ചിരുന്നു. പ്രധാനമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ എല്ലാ കക്ഷികളും പ്രധാനമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോൾ സോണിയ ഗാന്ധി മാത്രമാണ് ചോദ്യങ്ങളുന്നയിച്ചതെന്നു നഡ്ഡ ചൂണ്ടിക്കാണിച്ചിരുന്നു.
തൊട്ടുപിന്നാലെ രാജീവ് ഗാന്ധി ഫൗണ്ടേഷനും ചൈനയും തമ്മിലുള്ള ബന്ധങ്ങൾ സംബന്ധിച്ചു വിമർശനങ്ങളുയർത്തുകയും ചെയ്തു. ചൈന ഇന്ത്യയുടെ ഭൂമി കയ്യേറിയോ എന്നതു സംബന്ധിച്ച ചോദ്യങ്ങൾക്കു മറുപടിയായാണ് ഇക്കാര്യങ്ങൾ ബിജെപി ഉയർത്തിയത്.
English summary: Border issue; BSP with BJP: Mayawati