ഇന്ത്യയിൽ 50 വർഷത്തിനിടെ ‘ഇല്ലാതായത് ’ 4.58 കോടി പെൺകുഞ്ഞുങ്ങൾ
Mail This Article
ന്യൂയോർക്ക് ∙ ആൺകുഞ്ഞുങ്ങളെ അപേക്ഷിച്ച് പെൺകുഞ്ഞുങ്ങളോടുളള വിവേചനം ഉൾപ്പെടെ കാരണങ്ങളാൽ കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ലോകത്തുനിന്ന് അപ്രത്യക്ഷരായതു 14.26 കോടി സ്ത്രീകളെന്നും ഇവരിൽ 4.58 കോടിയും ഇന്ത്യയിലെന്നും ഐക്യരാഷ്ട്ര സംഘടനയുടെ ലോകജനസംഖ്യ സ്ഥിതി റിപ്പോർട്ട്. 7.23 ലക്ഷം സ്ത്രീകളാണു ചൈനയിൽ ‘ഇല്ലാതായത്’.
50 വർഷത്തിനിടെ ഇത്തരം സംഭവങ്ങളുടെ എണ്ണം ഇരട്ടിയിലേറെയായെന്നും യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 1970ൽ 6.1 കോടിയായിരുന്നെങ്കിൽ 2020 ആയപ്പോഴേക്ക് 14.26 കോടിയായി.
2013–17ൽ ഇന്ത്യയിൽ ഓരോ വർഷവും 4.6 ലക്ഷം പെൺകുഞ്ഞുങ്ങൾ വീതം ഇല്ലാതാക്കപ്പെട്ടു. ജനിക്കുന്നതിനു മുമ്പുള്ള ലിംഗനിർണയമാണു ഭൂരിപക്ഷം സംഭവങ്ങൾക്കും പിന്നിലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ആൺ–പെൺ അനുപാതത്തിലെ അന്തരം മൂലം, 2050 ആകുമ്പോഴേക്കും വധുക്കളെ കിട്ടാനില്ലാത്ത അവസ്ഥ രൂക്ഷമാകുമെന്നും റിപ്പോർട്ടിലുണ്ട്. 50 വയസ്സായിട്ടും അവിവാഹിതരായി തുടരുന്ന പുരുഷന്മാരുടെ അനുപാതം 10 ശതമാനമായി വർധിക്കും.