തൂത്തുക്കുടി കസ്റ്റഡി കൊലപാതകം; പൊലീസ് സ്റ്റേഷൻ ഭരണം റവന്യൂ ഉദ്യോഗസ്ഥർക്ക്
Mail This Article
ചെന്നൈ∙ ഇരട്ട കസ്റ്റഡി കൊലക്കേസിൽ പൊലീസുകാർ അന്വേഷണവുമായി സഹകരിക്കാത്തതിനെ തുടർന്ന് തൂത്തുക്കുടി സാത്താൻകുളം പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം റവന്യൂ ഉദ്യോഗസ്ഥരെ ഏൽപിച്ച് മദ്രാസ് ഹൈക്കോടതി. അപൂർവ നടപടിക്കു പിന്നാലെ സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും സ്ഥലം മാറ്റിയ സർക്കാർ പുതുതായി 27 പേരെ നിയമിച്ചു.
ലോക്ഡൗൺ ലംഘിച്ചു മൊബൈൽഫോൺ കട തുറന്നുവെന്നാരോപിച്ച് സാത്താൻകുളം പൊലീസ് കസ്റ്റഡിയിലെടുത്ത ജയരാജ് (62), മകൻ ബെനിക്സ് (32) എന്നിവർ മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച്, ജുഡീഷ്യൽ മജിസ്ട്രേട്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രേഖകൾ കൈമാറാൻ പൊലീസ് തയാറാകുന്നില്ലെന്ന് മജിസ്ട്രേട്ട് അറിയിച്ചു.
രേഖകൾ കൈവശമില്ല, ഉയർന്ന ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ പറയാൻ കഴിയില്ല തുടങ്ങിയ ന്യായങ്ങളാണു നിരത്തുന്നെതെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഷന്റെ നിയന്ത്രണം റവന്യൂ ഉദ്യോഗസ്ഥർക്കു കൈമാറാൻ കലക്ടറോട് ആവശ്യപ്പെട്ടത്.
English summary: Thoothukudi custody death