സംസ്ഥാനാന്തര യാത്ര: പാസ് വേണ്ട
Mail This Article
ന്യൂഡൽഹി ∙ കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനാന്തര യാത്രയ്ക്കും ചരക്കു നീക്കത്തിനും പാസും അനുമതിയും വേണമെന്ന വ്യവസ്ഥ കേന്ദ്ര സർക്കാർ ഒഴിവാക്കി. സ്കൂൾ, കോളജ്, കോച്ചിങ് സെന്റർ എന്നിവ ജൂലൈ 31 വരെ തുറക്കില്ല. കടകളിൽ ഒരേ സമയം പരമാവധി 5 പേർ എന്ന നിബന്ധന നീക്കി; അകല വ്യവസ്ഥ കർശനമായി പാലിക്കണം. നാളെത്തുടങ്ങുന്ന അൺലോക്ക് രണ്ടാം ഘട്ടത്തിലെ മാറ്റങ്ങളാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചത്.
രാത്രി കർഫ്യൂ ഒരു മണിക്കൂർ ഇളവു ചെയ്ത് രാത്രി 10 മുതൽ പുലർച്ചെ 5 വരെയാക്കി. കർശന നിയന്ത്രണ മേഖലകളിൽ ലോക്ഡൗൺ ജൂലൈ 31 വരെ തുടരും. ∙ മെട്രോ ട്രെയിൻ, തിയറ്റർ, ജിംനേഷ്യം, നീന്തൽക്കുളം, ബാർ, ഒാഡിറ്റോറിയം തുടങ്ങിയവയ്ക്കുള്ള പ്രവർത്തന വിലക്കു തുടരും.
∙ സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മത, സാംസ്കാരിക ചടങ്ങുകളുൾപ്പെടെ വലിയ കൂടിച്ചേരലുകൾക്കു വിലക്ക് തുടരും.
∙ ട്രെയിൻ, ആഭ്യന്തര വിമാന സർവീസുകൾ ക്രമേണ വർധിപ്പിക്കും.
∙ രാജ്യാന്തര വിമാന സർവീസ് ക്രമേണ തുടങ്ങും. അടുത്ത 15 വരെ സർവീസ് ഇല്ലെന്നു നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
∙ കേന്ദ്ര, സംസ്ഥാന പരിശീലന സ്ഥാപനങ്ങൾ 15 മുതൽ പ്രവർത്തിക്കാം.
∙ കർശന നിയന്ത്രണ മേഖലകൾക്കു പുറത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അനുമതി. അതേസമയം, മുൻകൂർ പരസ്യപ്പെടുത്തി യാത്രയ്ക്കു നിയന്ത്രണമേർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകുന്ന വ്യവസ്ഥ ഒഴിവാക്കി. ഇതോടെയാണു സംസ്ഥാനാന്തര യാത്രയ്ക്കു പാസ് ഒഴിവായത്.
∙ 10 വയസ്സിൽ താഴെയും 65 വയസ്സിനു മുകളിലുമുള്ളവരും രോഗികളും ഗർഭിണികളും വീട്ടിൽ കഴിയണമെന്ന വ്യവസ്ഥയിൽ മാറ്റമില്ല. ഇവർക്ക് അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രം പുറത്തിറങ്ങാം.
ഇന്ന് 4ന് മോദിയുടെ അഭിസംബോധന
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 4 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും.
English summary: Unlock 2; Guidelines