ഫലപ്രാപ്തിക്ക് തെളിവില്ല;പ്ലാസ്മ ചികിത്സ പരീക്ഷണം മാത്രം
Mail This Article
ന്യൂഡൽഹി ∙ കോവിഡ് രോഗികളിൽ സാധാരണ ചികിത്സയുടെ ഭാഗമായി പ്ലാസ്മ തെറപ്പി നടത്തുന്നതു വിലക്കി കേന്ദ്രം. ഇതിന്റെ ഫലപ്രാപ്തി സംബന്ധിച്ചു തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണിത്. കോവിഡ് രോഗികളിൽനിന്നു പ്ലാസ്മ ശേഖരിക്കുന്നതിനുള്ള പ്ലാസ്മ ബാങ്ക് തുടങ്ങുന്നതിനടക്കം നടപടികളുമായി പല സംസ്ഥാനങ്ങളും മുന്നോട്ടുപോകുന്നതിനിടെയാണിത്. ചികിത്സ ഫലപ്രദമാണെന്നു തെളിഞ്ഞ ശേഷമേ രോഗികളിൽനിന്നു പ്ലാസ്മ സ്വീകരിക്കാവൂ എന്ന് ആരോഗ്യമന്ത്രാലയത്തിനു കീഴിലെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ മാർഗരേഖ വ്യക്തമാക്കുന്നു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് അടക്കം സ്ഥാപനങ്ങളുടെ അംഗീകാരം ലഭിച്ചാലേ ഇതു ചികിത്സയായി അംഗീകരിക്കാൻ കഴിയൂ എന്നു മാർഗരേഖ വ്യക്തമാക്കുന്നു.
ആദ്യ ഫലങ്ങൾ അനുകൂലമല്ല
ഐസിഎംആർ നടത്തുന്ന പ്ലാസ്മ പരീക്ഷണത്തിന്റെ ആദ്യഫലങ്ങൾ ശുഭകരമല്ലെന്നു വിവരം. 452 പേർ പങ്കെടുക്കുന്ന ട്രയലിൽ മുന്നൂറോളം പേർക്കു പ്ലാസ്മ നൽകിയതു ഗുണകരമായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ഐസിഎംആർ തയാറായില്ല.