ഡൽഹിയിൽ 10,000 കിടക്കകളുള്ള കോവിഡ് ആശുപത്രി
Mail This Article
ന്യൂഡൽഹി ∙പതിനായിരം കിടക്കകളുമായി സൗത്ത് ഡൽഹിയിലെ ഛത്തർപുരിലെ രാധാ സ്വാമി സത്‌സങ്ങിൽ ആരംഭിച്ച കോവിഡ് പരിചരണ കേന്ദ്രത്തിൽ ലോകത്തിലെ തന്നെ മികച്ച സംവിധാനങ്ങൾ.
ഡൽഹിയിൽ കോവിഡ് രോഗികളാൽ ആശുപത്രികൾ നിറയുന്ന സാഹചര്യത്തിലാണു യുദ്ധകാലടിസ്ഥാനത്തിൽ താൽക്കാലിക ആശുപത്രി ഉയർന്നത്. 20 ഫുട്ബോൾ ഗ്രൗണ്ടിന്റെ വലുപ്പമുള്ള സ്ഥലത്ത് 20 കൂടാരങ്ങൾ. ഓരോന്നിലും 500 കിടക്കകൾ വീതം. 75 ആംബുലൻസ്, 500 കുളിമുറികൾ, 450 ശുചിമുറികൾ എന്നിവയും സജ്ജം.
ആയിരം സുരക്ഷാജീവനക്കാരുമുണ്ട്.സർദാർ പട്ടേൽ കോവിഡ് കെയർ സെന്റർ ആൻഡ് ഹോസ്പിറ്റൽ എന്നു പേരിട്ടിരിക്കുന്ന കേന്ദ്രം ലഫ്. ഗവർണർ അനിൽ ബൈജൽ ഉദ്ഘാടനം ചെയ്തു. .
ഡൽഹിയിലെ ദീൻദയാൽ ഉപാധ്യായ, മദൻ മോഹൻ മാളവ്യ ആശുപത്രികളുമായി സംയോജിപ്പിച്ചാണു പ്രവർത്തനം. റഫറൽ ആശുപത്രിയായി എൽഎൻജെപി, രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ എന്നിവ പ്രവർത്തിക്കും.
ആദ്യത്തെ 2000 കിടക്കകൾക്ക് 170 ഡോക്ടർമാരെയും 700 നഴ്സുമാരെയും പാരാ മെഡിക്കൽ ജീവനക്കാരെയും അർധസൈനിക വിഭാഗമായ ഐടിബിപിയാണു സജ്ജീകരിച്ചത്. 5 നേരം ഭക്ഷണം ലഭ്യം.
മിതമായ രോഗലക്ഷണമുള്ളവർക്കു വേണ്ടിയാണു 9,000 കിടക്കകൾ. ഗുരുതരാവസ്ഥയിലുള്ളവർക്ക് 1000 കിടക്കയുള്ള പ്രത്യേക വിഭാഗം. രാധാ സ്വാമി സത്‌സങ്ങിന്റെ 70 ഏക്കർ ക്യാംപസിലാണു കേന്ദ്രം.
1000 കിടക്കയുള്ള വുഹാനിലെ ആശുപത്രി
ബെയ്ജിങ് ∙ കോവിഡ് ബാധിതരെ ചികിത്സിക്കാൻ വുഹാനിൽ 10 ദിവസത്തിനകം 1000 കിടക്കകളുള്ള താൽക്കാലിക ആശുപത്രി നിർമിച്ച് നേരത്തേ ചൈന വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 25,000 ച.മീ വിസ്തൃതിയിലായിരുന്നു ആശുപത്രി.